ചിറ്റൂർ: പരമ്പരാഗത കള്ള് വ്യവസായത്തിന്റെ മറവിൽ ഉദ്യോഗസ്ഥരും ചില പ്രാദേശിക നേതാക്കളും കോടികൾ കൈക്കലാക്കുന്നു. നിയന്ത്രിക്കാനാരുമില്ലാതെ വ്യാജ മാഫിയകളഉം പിടിമുറുക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നുമെല്ലാം സ്പിരിറ്റെത്തിച്ച് കള്ളിൽ കലക്കി വിൽപന നടത്തുമ്പോൾ നിയന്ത്രിക്കേണ്ടവർ തന്നെ ചുക്കാൻ പിടിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
ചിറ്റൂരിലെ എക്‌സൈസ് രാഷ്ട്രീയ ബന്ധങ്ങളെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. രാഷ്ട്രീയ സ്വാധീനം മൂലം ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധനകളൊന്നും നടത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
പരിശോധിക്കാൻ സംസ്ഥാന എൻഫോഴ്സ്‌മെന്റ് വേണം
സ്പിരിറ്റോ വ്യാജ കള്ളോ പിടികൂടണമെങ്കിൽ മറ്റ് ജില്ലകളിൽ നിന്നോ സംസ്ഥാന എൻഫോഴ്സ്‌മെന്റ് ടീമോ രംഗത്തെത്തണമെന്നതാണ് നിലവിലെ അവസ്ഥ. പലപ്പോഴും പാതിരാത്രികളിലെത്തി പരിശോധന നടത്തുന്ന പ്രത്യേക സംഘങ്ങൾ സ്പിരിറ്റോ വ്യാജ കള്ളോ പിടികൂടിയതിനുശേഷം മാത്രമേ ബന്ധപ്പെട്ട എക്‌സൈസ് ഓഫീസുകളിൽ അറിയിക്കുകയുള്ളൂ.
റെയ്ഡിനെക്കുറിച്ച് ചെറിയ സൂചനയെങ്കിലും ജില്ലയിലെ ചില എക്‌സൈസ് ഓഫീസുകളിൽ ലഭിച്ചാൽ വിവരം ചോരുമെന്ന ആക്ഷേപമാണുള്ളത്. സമീപ കാലത്തായി അതിർത്തിയിലെ വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയത് 3,700ലേറെ ലിറ്റർ സ്പിരിറ്റാണ്.
ഉറവിടം കണ്ടെത്തൽ എളുപ്പമാണ്; പിടികൂടലാണ് പ്രശ്നം
ഓരോ ദിവസവും ചിറ്റൂരിൽ നിന്നുപോവുന്ന കള്ള് ജില്ലാ അതിർത്തിയിൽ തന്നെ പരിശോധന നടത്തുന്നുണ്ടെന്നാണ് പറയുന്നത്. കൃത്യമായ ഇടവേളകളിൽ സംസ്ഥാനത്തെ ഓരോ ഷാപ്പുകളിൽനിന്ന് സാമ്പിൾ പരിശോധനയ്‌ക്കെടുക്കാറുമുണ്ട്.
അങ്ങനെയെങ്കിൽ വ്യാജ കള്ളിന്റെ ഉറവിടം എവിടെ നിന്നാണെന്നത് മാത്രമല്ല ഏത് തെങ്ങിൻതോപ്പിൽ നിന്നാണെന്നുപോലും തിരിച്ചറിയാനുള്ള സംവിധാനങ്ങൾ എക്‌സൈസ് വകുപ്പിനുണ്ട്. എന്നാൽ, പരിശോധന വിവരം ചോർത്താൻ വകുപ്പിൽതന്നെ ആളുകളുള്ളപ്പോൾ ഒന്നും പേടിക്കാനില്ല.
പല തോപ്പുകളിലും 100 - 150 തെങ്ങുകൾ ചെത്തുന്നത് രണ്ട് മൂന്ന് തൊഴിലാളികൾ മാത്രം. ഉത്പാദനം 75 മുതൽ 100 ലിറ്റർ വരെയെന്നാണ് തൊഴിലാളികൾ പറയുന്നത്. എന്നാൽ, ഇവിടങ്ങളിൽനിന്നും കയറ്റി പോകുന്നത് മൂന്നിരട്ടിയോ നാലിരട്ടിയോ കള്ളാണ്.
പെർമിറ്റിന്റെ മറവിൽ നടക്കുന്നത് വ്യാജ കള്ള് ഉത്പാദനവും വിപണനവുമാണെന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പെർമിറ്റിന്റെ മറവിൽ കള്ള് ചെത്ത് മേഖലയിൽ കാലങ്ങളായി നടക്കുന്ന ഇത്തരം നിയമവിരുദ്ധ പ്രവർത്തനം പരമ്പരാഗതമായ കള്ള് ചെത്ത് വ്യവസായത്തെ തകർക്കുന്നതും ഇതിനെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്നതുമാണ്.
വസ്തുത കണ്ടെത്താനുള്ള പരിശോധന നടക്കാറില്ല. അല്ലെങ്കിൽ അധികൃതരുടെ മൗനാനുവാദം ഇതിനുപിറകിലുണ്ട് എന്നുവേണം കരുതാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |