പാലക്കാട്: ക്ഷീരസംഘങ്ങളിൽ പാൽ നൽകുന്ന കർഷകർക്ക് സർക്കാർ നൽകുന്ന മിൽക്ക് ഇൻസെന്റിവും കാലിത്തീറ്റ സബ്സിഡിയും നിലച്ചു. കർഷകന് ലിറ്റർ ഒന്നിന് മൂന്നുരൂപ വീതമാണ് ഇൻസന്റിവ് നൽകിയിരുന്നത്. യുവാക്കളെയടക്കം ക്ഷീരമേഖലയിലേക്ക് ആകർഷിച്ച് പാലുത്പാദനം കൂട്ടുക ലക്ഷ്യമിട്ടുള്ള പദ്ധതിപ്രകാരം ഒരുവർഷം സബ്സിഡി നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ ആഗസ്റ്റ് വരെ മാത്രമേ വിതരണം നടന്നിട്ടുള്ളൂ. ഏകദേശം 25.35 കോടിയാണ് ഓണത്തിന് വിതരണം ചെയ്തത്. അത് ക്ഷീരവികസന വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് നേരിട്ട് നൽകുകയായിരുന്നു. ഇൻസെന്റിവ് തുക തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ടില്ലാത്തതിനാൽ മൂന്നുമാസമായി ഇത് കൊടുത്തിട്ടില്ല.
അടുത്ത മാർച്ച് വരെ കൊടുക്കാൻ പദ്ധതിക്ക് മൊത്തം 190 കോടി രൂപയോളം വേണം. സർക്കാറിന്റെ കന്നുകാലി ഇൻഷ്വറൻസും ക്ഷീരകർഷകർക്ക് ഗുണകരമല്ലാതായി. 500 രൂപയായിരുന്നു മുമ്പ് ഇതിലേക്ക് അടയ്ക്കേണ്ടിയിരുന്നത്. ഇപ്പോൾ 5000 രൂപ നൽകണമത്രെ. കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായി രണ്ടര വർഷം വരെ കൊടുത്തിരുന്ന കാലിത്തീറ്റ സബ്സിഡിയും ഇപ്പോഴില്ല. ഈ മാസം ഒന്നുമുതൽ പാലിന്റെ വിൽപനവില ലിറ്ററിന് ആറുരൂപയാണ് കൂട്ടിയത്.
ഇതുപ്രകാരം നിലവിലെ വിലയെക്കാൾ 5.025 രൂപ കൂടുതലായി കർഷകന് നൽകുമെന്നാണ് മിൽമ പറയുന്നത്. വർദ്ധനയുടെ 83.75 ശതമാനമാണിത്. ഗുണനിലവാരമനുസരിച്ച് 38.40 രൂപ മുതൽ 43.50 രൂപ വരെ കർഷകന് ലഭിക്കും. എന്നാൽ ഇതുകൊണ്ടുമാത്രം ക്ഷീരകർഷകരുടെ ഭാരിച്ച ഉൽപാദന ചെലവ് എന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാകില്ലെന്നാണ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |