പാലക്കാട്: പി.ടി 7നെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചതായി ഏകോപന ചുമതലയുള്ള എ.സി.എഫ് ബി.രഞ്ജിത്ത് പറഞ്ഞു. നിലവിൽ പി.ടി 7 ദൗത്യസംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇന്നലെ വനം ഡിവിഷൻ ഓഫീസിൽ നടന്ന യോഗത്തിൽ ധോണിയിലെ ക്രമീകരണങ്ങൾ അവലോകനം ചെയ്തു.
വയനാട്ടിൽ നിന്നുള്ള ദൗത്യസംഘത്തിലെ ഒരുവിഭാഗം കഴിഞ്ഞദിവസം രാത്രി ധോണിയിലെത്തിയിരുന്നു. ഡോ. അരുൺസക്കറിയകൂടി എത്തിയാൽ മയക്കുവെടിവെക്കാനുള്ള അന്തിമ രൂപരേഖ തയ്യാറാക്കും. ധോണി ജനവാസമേഖലയുടെ 100 മീറ്റർ മുതൽ രണ്ട് കിലോ മീറ്റർവരെ ദൂരപരിധിയിൽ കാട്ടാനകൾ വിഹരിക്കുന്നതായി സംഘം കണ്ടെത്തിയിരുന്നു. കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി ദൗത്യത്തിന് വെല്ലുവിളിയാണ്. അതിനാൽ വനാതിർത്തിയോട് ചേർന്നുതന്നെ മയക്കുവെടി വെക്കാനാണ് നീക്കം. മയക്കുവെടി വെച്ചാൽ ഓടാൻ സാദ്ധ്യതയുള്ളതിനാൽ പി.ടി. 7നെ ഉൾക്കാട്ടിൽ നിന്നുമാറ്റി സുരക്ഷിത സ്ഥാനത്തെത്തിച്ച് വേണം ദൗത്യം നിറവേറ്റാൻ.
കുങ്കിയാനകളുടെ സഹായം നിർണായകം
കുങ്കിയാനകളുടെ സഹായത്തോടെ പി.ടി 7നെ ഒറ്റക്ക് കൊണ്ടുവരും. കാട്ടാനയെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത്തെ കുങ്കി ആന കൂടിയെത്തുന്നതോടെ നടപടി ക്രമങ്ങൾക്ക് വേഗത കൂടും. പിടി 7ന്റെ വലിയ ശരീരം കണക്കിലെടുത്താണ് മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന കുങ്കി ആനയെ കൂടി ആവശ്യപ്പെട്ടത്. നിലവിൽ വിക്രം, ഭരതൻ എന്നീ കുങ്കി ആനകൾ ധോണി കാമ്പിലുണ്ട്. മയക്കുവെടിവെച്ച ശേഷം പി.ടി 7നെ രണ്ടു കുങ്കിയാനകൾ ഇരുഭാഗത്ത് നിന്ന് വലിക്കുമ്പോൾ പിറകിൽ നിന്ന് തള്ളാനാണ് മൂന്നാമത്തെ ആനയെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
മതിലുകൾ തകർത്ത് കാട്ടാനക്കൂട്ടം
കഴിഞ്ഞദിവസവും ജനവാസി മേഖലയിലെത്തിയ കാട്ടാനകൾ വലിയ നാശനഷ്ടങ്ങളുണ്ടാക്കി. അകത്തേത്തറ ചേറാട് ഇല്ലം മോഹൻകുമാറിന്റെ വീടിന്റെ ചുറ്റുമതിൽ കാട്ടാനക്കൂട്ടം തകർത്തു. വളപ്പിലെ ഫലവൃക്ഷങ്ങൾ പിഴുതിട്ടു. മൂന്ന് കാട്ടാനകൾ വീട്ടുവളപ്പിൽ വന്നതായി സി.സി ടി.വി ദൃശ്യത്തിൽ വ്യക്തമാണ്. വീടിന്റെ നാലുവശത്തുള്ള മതിലുകൾ കാട്ടാനകൾ കുത്തിമറിച്ച നിലയിലാണ്. സംഭവം നടക്കുമ്പോൾ വീട്ടിലാരുമില്ലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് ആനകളെത്തിയതെന്ന് പരിസരവാസികൾപറയുന്നത്. അകത്തേത്തറ മൈത്രിനഗർ, എസ് ടി കോളനി എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ കാട്ടാന ഒരു മാസത്തിലേറെയായി പതിവായി എത്തുന്നുണ്ട്. പത്ത് വർഷത്തിനിടെ ഈ മേഖലയിൽ ഏഴ് പേരുടെ ജീവനുകളാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |