പത്തനംതിട്ട : കോന്നി താലൂക്ക് ഒാഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദയാത്ര പോയതിന് പിന്നാലെ ജില്ലയിലെ സർക്കാർ ജീവനക്കാർ ഒാഫീസ് വിട്ട് കൂട്ടത്തോടെ യൂണിയൻ സമ്മേളനത്തിന് പോയി. പ്രമുഖ ഭരണകക്ഷി സംഘടനയായ എൻ.ജി.ഒ യൂണിയന്റെ ഏരിയാ സമ്മേളനങ്ങൾക്കാണ് ജീവനക്കാർ കൂട്ടത്തോടെ പോയത്. ഇവർ ഒാഫീസിൽ ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് സമ്മേളനങ്ങളിൽ പങ്കെടുത്തതെന്ന് അറിയുന്നു. ജീവനക്കാർ ഇല്ലാതെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസ്, പൊതുമരാമത്ത് ഒാഫീസുകൾ, കളക്ടറേറ്റിലെ ആരോഗ്യ വിഭാഗം എന്നിവിടങ്ങളിൽ ഉച്ചവരെ കസേരകൾ ഒഴിഞ്ഞുകിടന്നു. പൊതുജന സമ്പർക്കം കുറവുള്ള പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഒാഫീസിൽ ജീവനക്കാർ ഉണ്ടായിരുന്നില്ലെങ്കിലും പ്രവർത്തനത്തെ ബാധിച്ചില്ല. ഇവിടെ ആകെ 46 ജീവനക്കാരുള്ളതിൽ ഇന്നലെ പത്തുപേർ പോലും ജോലിയിലുണ്ടായിരുന്നില്ല. പൊതുമരാമത്ത് ഒാഫീസുകളിൽ ചില കരാറുകാർ ബില്ലുകൾ മാറാനെത്തിയപ്പോൾ ജീവനക്കാർ കുറവായിരുന്നു.
ഏരിയാസമ്മേളനങ്ങളിൽ ജീവനക്കാരുടെ കൂടുതൽ പങ്കാളിത്തമുണ്ട്. ജില്ലയിൽ തിരുവല്ല, പത്തനംതിട്ട ഏരിയാസമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമ്മേളനങ്ങളിൽ പരമാവധി പങ്കാളിത്തമുണ്ടാകണമെന്ന് നേതാക്കളുടെ കർശന നിർദേശമുണ്ട്.
കോന്നി താലൂക്ക് ഒാഫീസിൽ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തും അല്ലാതെയും മൂന്നാറിലേക്ക് വിനോദയാത്ര പോയതിനെ തുടർന്ന് വിവിധ ആവശ്യങ്ങൾക്കായി ഒാഫീസിൽ എത്തിയവർ ബുദ്ധിമുട്ടിയിരുന്നു. വിവരം അറിഞ്ഞെത്തിയ കെ.യു.ജനീഷ് കുമാർ എം.എൽ.എ താലൂക്ക് ഒാഫീസിലെത്തിയപ്പോൾ ഒഴിഞ്ഞ കസേരകളാണ് കണ്ടത്. വിവാദമായ ഇൗ സംഭവം റവന്യു മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. ജീവനക്കാർ അവധിയെടുത്തതിനെ ജില്ലാ കളക്ടർ തന്റെ റിപ്പോർട്ടിൽ ന്യായീകരിച്ചെങ്കിലും ഒാഫീസ് പ്രവർത്തനത്തെ ബാധിച്ചത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കോന്നി സംഭവത്തിൽ നിന്ന് പാഠം പഠിച്ചില്ല
പ്രതികരിക്കാതെ നേതാക്കൾ
ജീവനക്കാർ കൂട്ടത്തോടെ ഒാഫീസ് വിട്ട് സമ്മേളനങ്ങൾക്ക് പോയ സംഭവത്തിൽ എൻ.ജി.ഒ യൂണിയൻ നേതാക്കൾ പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് സംസാരിക്കാമെന്ന് ജില്ലാ സെക്രട്ടറി സുഗതൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |