മൈലപ്ര : ശബരിമല തീർത്ഥാടന പാതയുടെ അനുബന്ധപാതയായ 17 കിലോമീറ്റർ ദൂരമുള്ള മണ്ണാറക്കുളഞ്ഞി - മേക്കൊഴൂർ - കടമ്മനിട്ട - നാരങ്ങാനം - കോഴഞ്ചേരി പൊതുമരാമത്ത് റോഡ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിച്ച് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ദീർഘദൂര ബസ് സർവീസുകളൊന്നും കെ.എസ്.ആർ.ടി.സി ആരംഭിച്ചിട്ടില്ല. 24 കോടി രൂപ ചെലവിലാണ് റോഡ് നിർമിച്ചത്. ബസുകൾക്ക് നല്ല വരുമാനം ലഭിക്കുന്ന പ്രധാന റൂട്ടാണിത്. മലയോര മേഖലയിൽ താമസിക്കുന്നവർക്ക് വടശ്ശേരിക്കര, കോഴഞ്ചേരി വഴി തിരുവല്ല, കോട്ടയം, ചെങ്ങന്നൂർ ഭാഗത്തേക്ക് ബസിൽ പോയി വരുന്നതിനുള്ള പ്രധാന പാതകൂടിയാണിത്. മേക്കൊഴൂർ, ചെറുവള്ളിക്കര, പേഴുംകാട്, കടമ്മനിട്ട, നാരങ്ങാനം, കണമുക്ക്, വലിയകുളം ഭാഗത്തുള്ളവർക്ക് നേരിട്ട് ഈ റൂട്ടിലൂടെ മലയോര മേഖലയിലേക്ക് എത്താം. നിലവിൽ പ്രദേശ വാസികൾ രണ്ടും മൂന്നും ബസ് മാറിക്കയറണം. ഇത് സമയനഷ്ടത്തിന് ഇടയാക്കും. സമാന്തര യാത്രാമാർഗങ്ങളെ ആശ്രയിക്കുന്നത് കാരണം കൂടുതൽ യാത്രാചാർജ് കൊടുക്കേണ്ടതായി വരുന്നു. ഈ പ്രദേശത്തെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകേണ്ടവർ, ആശുപത്രി, മാർക്കറ്റ് തുടങ്ങിയ ആവശ്യങ്ങൾക്ക് പോകേണ്ടവർ ഉൾപ്പെടെയുള്ളവർക്ക് ബസ് സൗകര്യം ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു.
യാത്രാദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിച്ചെങ്കിലും ഈ പ്രദേശത്തെ അവഗണിച്ചു.
17 കിലാേമീറ്റർ റോഡ് ആധുനിക
രീതിയിൽ നിർമ്മിച്ചിട്ട് മൂന്ന് വർഷം
" ജനപ്രതിനിധികൾക്കും കെ.എസ്.ആർ.ടി.സിക്കും നിരന്തരം നിവേദനം നൽകിയെങ്കിലും മേക്കൊഴൂർ - കോഴഞ്ചേരി റോഡിൽ ബസ് സർവീസ് ആരംഭിക്കാൻ നടപടിയുണ്ടാകുന്നില്ല. സർവീസ് ആരംഭിച്ചാൽ ജനങ്ങൾക്ക് വേഗത്തിലും ചെലവ് കുറഞ്ഞും യാത്ര ചെയ്യാനാകും.
ബിനു മൈലപ്ര
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |