കോന്നി : ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന കോന്നി താലൂക്ക് ആശുപത്രിയിൽ ജനം നട്ടംതിരിയുന്നു. അത്യാഹിത വിഭാഗം, ഒ.പി, ഐ.പി, ഡെന്റൽ ഒ.പി, ഓർത്തോ, കുട്ടികളുടെ ചികിത്സ, ഇ.എൻ.ടി, ലാബ്, എക്സ്റേ എന്നീവിഭാഗങ്ങൾ ഉണ്ടെങ്കിലും മതിയായ സ്ഥലസൗകര്യമില്ല. ജീവിതശൈലി, അസ്ഥിരോഗം എന്നീ വിഭാഗങ്ങളിലാണ് കൂടുതൽ രോഗികളും എത്തുന്നത്. രോഗികൾക്ക് കാത്തിരിക്കാനുള്ള സൗകര്യമോ ഫാർമസിയിൽ ആവശ്യത്തിന് കൗണ്ടറുകളോ ഇല്ല. കൊക്കാത്തോട്, തണ്ണിത്തോട് ഉൾപ്പെടെയുള്ള വിദൂര മലയോര ഗ്രാമങ്ങൾക്കുൾപ്പെടെ ആശ്വാസമാകുന്നത് കോന്നി ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രിയാണ്.
നിർമ്മാണം ഇഴയുന്നു
ആരംഭിച്ച് മൂന്നുവർഷം കഴിഞ്ഞിട്ടും രണ്ടാംഘട്ട നിർമ്മാണം പൂർത്തിയായിട്ടില്ല. ആറ് നിലകളിലായി ഉയരുന്ന പുതിയ കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ മാത്രമാണ് പൂർണമായും പൂർത്തിയായത്. കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് 7.5 കോടി രൂപ രണ്ടാംഘട്ട വികസനത്തിനായി അനുവദിച്ചത്. മെഡിക്കൽ ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം എന്നിവയാണ് പുതിയ മന്ദിരത്തിലൊരുങ്ങുന്നത്.
ലഭിക്കുന്നത് മികച്ച സേവനം
ഡെന്റൽ, പീഡിയാട്രിക്, ജീവിതശൈലിരോഗ ക്ലിനിക്കുകളിൽ മികച്ച സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച ഡെന്റൽ ഒ.പി കോന്നിയിലാണ്. പീഡിയാട്രിക് ഡോക്ടർമാരുടെ സേവനവും കൃത്യമായി ലഭിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ രോഗികൾ എത്തുന്നത് ജീവിത ശൈലി രോഗ ക്ലിനിക്കിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങളും ഫിസിഷ്യൻ ഉൾപ്പെടെയുള്ളവരുടെ സേവനവും ലഭ്യമാണ്. ലഭ്യതക്കുറവ് മൂലം ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ വൈകിട്ട് ആറ് വരെ മാത്രമേ 108 ആംബുലൻസ് സേവനം ലഭിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |