റാന്നി : കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന കൂട്ടുകാരിക്കും കുടുംബത്തിനുമായി കിണറുകുത്തുകയാണ് ആറുവനിതകൾ. നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ തോമ്പിക്കണ്ടം വലിയപതാലിൽ കടാമുള വീട്ടിൽ ജെസിക്കും കുടുംബത്തിനുമാണ് കിണർ ഒരുങ്ങുന്നത്. മാർച്ച് രണ്ടിന് പണിത്തുടങ്ങിയ കിണറിന് ഏഴുകോൽ താഴ്ച്ചയായി. ഒൻപതടി താഴ്ചയിൽ വെള്ളം കാണാം എന്ന പ്രതീക്ഷയിലാണിവർ. തൊഴിലുറപ്പ് തൊഴിലാളിയായ ജെസിയും കൂലിപ്പണിക്കാരനായ ഭർത്താവ് സാബുവും ചേർന്ന് കിണർ നിർമ്മാണത്തിന് ഒരുങ്ങിയപ്പോൾ സുഹൃത്തുക്കൾ സഹായത്തിന് എത്തുകയായിരുന്നു. മറിയാമ്മ തോമസ്, ലീലാമ്മ ജോസ്, കൊച്ചുമോൾ, ഉഷാകുമാരി, റെജിമോൾ, അനു തോമസ് എന്നിവരാണ് കിണർ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മണ്ണിനൊപ്പം പാറ ഉള്ളതിനാൽ പണികൾ താമസിക്കാൻ കാരണമാകുന്നുണ്ട്. വർഷങ്ങളായി രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലമാണിവിടം. ജലവിതരണ പൈപ്പുകളിലൂടെ മുൻപ് കുടിവെള്ളം എത്തിയിരുന്നെങ്കിലും റോഡു നിർമ്മാണത്തിന്റെ ഭാഗമായി പൈപ്പുകൾ തകർന്നിരുന്നു. ഇപ്പോൾ 700 മുതൽ 1000 രൂപവരെ വില നൽകിയാണ് കുടിവെള്ളം വാങ്ങുന്നത്.
വസ്ത്രം ഉൾപ്പടെ കഴുകാനായി പമ്പാനദിയാണ് ആശ്രയം. കിലോമീറ്ററുകൾ താണ്ടി 400 രൂപയോളം ഓട്ടോക്കൂലി മുടക്കിയാണ് ഇതിനായി പോകുന്നത്. സുഹൃത്തുക്കൾ ചെയ്തുതരുന്ന ഈ സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ജെസ്സി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |