പത്തനംതിട്ട : ക്വട്ടേഷൻകാരും ഗുണ്ടകളുമൊന്നുമല്ല, സ്കൂൾ കുട്ടികളാണ് ജില്ലാ ആസ്ഥാനത്തെ ക്രമസമാധാനത്തിന് ഇപ്പോൾ ഭീഷണിയായിരിക്കുന്നത്. സ്കൂൾ വിട്ട് കുട്ടികൾ നഗരത്തിൽ എത്തിയാൽ അടിപൊട്ടുന്ന സാഹചര്യമാണുള്ളത്. കയ്യിൽ കിട്ടുന്നത് എന്താണോ, അതുവച്ചു താങ്ങും. മുമ്പുംപിമ്പും ചിന്തിക്കാതെ കൗമാരം ക്രിമിനൽ ചിന്തകളിലേക്ക് വഴിമാറി നടക്കുന്നു. സോഡാക്കുപ്പിയും കല്ലും കമ്പികളും ചില സമയങ്ങളിൽ ഹോക്കി സ്റ്റിക്കും സ്റ്റമ്പും വരെ കൗമാരം ആയുധമാക്കുന്നു. സോഷ്യൽ മീഡിയയിൽ ഉടലെടുക്കുന്ന തർക്കങ്ങൾ പോലും വലിയ സംഘർഷങ്ങളായി മാറുകയാണ്. പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡാണ് കുട്ടിസംഘങ്ങളുടെ പ്രധാന കേന്ദ്രം. സ്ഥിരം സംഘർഷ മേഖലയായി മാറുകയാണ് ഇവിടം.
നഗരത്തിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളും നഗരത്തിനു പുറത്തുനിന്നുള്ള വിദ്യാർത്ഥികളുമാണ് പതിവ് പ്രശ്നക്കാർ. ലഹരി കൈമാറ്റം, പെൺകുട്ടികൾക്കു നേരെ അതിക്രമം എന്നിവയും പതിവാണ്. പൊലീസിന്റെയും ബന്ധപ്പെട്ട അധികാരികളുടേയും മൂക്കിന് താഴെയാണ് ഇത്തരത്തിലുള്ള ക്രിമിനൽ സംഭവങ്ങൾ ആവർത്തിക്കുന്നത്.
ലഹരി നിറയും ഇടനാഴികൾ
പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാൻഡിന്റെ ഇടനാഴികളിൽ ലഹരി കച്ചവടക്കാരും സജീവമാണ്. കൈമാറ്റത്തിന് വിദ്യാർത്ഥികളെയടക്കം ലഹരി മാഫിയ ഉപയോഗിക്കുന്നു. നഗരസഭാ ബസ് സ്റ്രാൻഡ് കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിൽ ദുരൂഹസാഹചര്യത്തിൽ കണ്ട വിദ്യാർത്ഥികളോട് കാര്യമന്വേഷിച്ച പൊലീസിനോട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന് പറഞ്ഞ വിദ്യാർത്ഥികളുമുണ്ട്. പെൺകുട്ടികളാണ് എതിർത്ത് സംസാരിക്കുന്നവരിൽ കൂടുതലും. പെൺകുട്ടികളോട് കൂടുതൽ സംസാരം വേണ്ട എന്ന താക്കീതും പൊലീസിന് നൽകിയവരുണ്ട്.
ബോധവൽക്കരണം പ്രഹസനമോ?
ലഹരിക്കെതിരേ ഫ്ലാഷ് മോബും പരിപാടികളും സ്കൂളും ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് നടക്കുമ്പോഴും കുട്ടിസംഘങ്ങളുടെ ഇത്തരം കുറ്റകൃത്യങ്ങളോട് മുഖം തിരിക്കുകയാണ് അധികാരികൾ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലും ലഹരി മാഫിയ ഇടംപിടിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ മൂലകളാണ് വിദ്യാർത്ഥികളുടെ സ്ഥിരം താവളം. പതിനേഴ് വയസിൽ താഴെയുള്ള വിദ്യാർത്ഥികളാണ് ഇതിൽപ്പെടുന്നത്.
പോർ വിളി സോഷ്യൽ മീഡിയ വഴി
ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്ക് പേജിലുമായി പരസ്പരം തർക്കമുണ്ടാക്കി പരസ്യമായി അങ്കത്തിന് വിളിച്ചാണ് സംഘർഷം. പെൺകുട്ടികളുടെ പേരിലും നിസാര വാക്കുകളുടെ പേരിലും വലിയ തർക്കങ്ങളാണ് ഉണ്ടാകുന്നത്. ചുറ്റികയും ബ്ലേഡും കമ്പികളും കല്ലുകളുമൊക്കെയാണ് കുട്ടികളുടെ ബാഗുകളിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്.
വ്യാപാരികൾക്കും വലിയ നഷ്ടം
സംഘർഷത്തിനിടെ കടകളിലെ സാധനങ്ങൾ വാരി എറിയുന്നത് വിദ്യാർത്ഥികളുടെ സ്ഥിരം പരിപാടിയാണ്. പഴക്കച്ചവടക്കാരും ബേക്കറിക്കാരും പ്ലാസ്റ്റിക് സാധനങ്ങൾ വിൽക്കുന്നവരുമാണ് അധികം ബുദ്ധിമുട്ടുന്നത്. നഷ്ടങ്ങൾ വ്യാപാരികൾ തന്നെയാണ് സഹിക്കുക.
"മഫ്തിയിൽ എത്തി കുട്ടികളെ നിരീക്ഷിക്കാനും സുരക്ഷ ഒരുക്കാനുമൊക്കെ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് പൊലീസിനെ നിയോഗിച്ചിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ സംഘർഷം നടന്ന് ഏതാനും ദിവസങ്ങൾ മാത്രമാണ് പൊലീസിന്റെ സേവനം ലഭിക്കുക. "
സ്റ്റാൻഡിലെ വ്യാപാരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |