പത്തനംതിട്ട : വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ചതിന് യുവാവിനെയും സുഹൃത്തുക്കളെയും കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. മൂന്ന് കേസുകളിലായാണ് അറസ്റ്റ്. പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചതിന് തിരുവനന്തപുരം പഴയകുന്നുമ്മേൽ സ്വദേശി തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിഫിൻ ജോർജ്ജ് (27), തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണിൽ വീട്ടിൽ മെൽവിൻ ടി മൈക്കിൾ (24), കോട്ടയം ഉദയനാപുരം സ്വദേശി മാരാമൺ കണ്ടത്തിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിമ്മി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്.
പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാക്കുനൽകിയാണ് കുട്ടിയെ ജിഫിൻ ജോർജ് തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞമാസം 18ന് കുട്ടിയെ ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പലതവണ പീഡിപ്പിച്ചു. പിന്നീട് 30ന് രാവിലെ 9.30ന് ബൈക്കിൽ കയറ്റി കോന്നിയിലെത്തിച്ചു. അവിടെ ബൈക്ക് വച്ചശേഷം ബസിൽ തിരുവനന്തപുരത്തെത്തി. പിറ്റേന്ന് ട്രെയിനിൽ മംഗലാപുരത്ത് എത്തി അവിടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് വീണ്ടും പീഡിപ്പിച്ചു.
പൊലീസ് മംഗലാപുരത്തു കണ്ടെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. തുടർന്നാണ് മറ്റ് രണ്ടുപേർ കൂടി അറിസ്റ്റിലായത്. ഇവർ ജിഫിന്റെ സുഹൃത്തുക്കളാണ്.
കോയിപ്രം ഇൻസ്‌പെക്ടർ സജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, ഷൈജു, എസ്. സി.പി.ഓ ജോബിൻ, സി.പി.ഓമാരായ നെബു, സുജിത് എന്നിവരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |