പത്തനംതിട്ട : മിനിസിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങിയ മുൻസിഫ് കോടതി ജീവനക്കാരിയെയും അഞ്ച് വയസുള്ള കൊച്ചുമകളെയും പുറത്തിറക്കിയത് അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ. വള്ളിക്കോട് ഐക്കുഴ വീട്ടിൽ ലീലാമ്മ തോമസും (58) കൊച്ചുമകൾ ഹൃദ്യയുമാണ് ഇന്നലെ രാവിലെ 8.45 ന് ലിഫ്റ്റിൽ അകപ്പെട്ടത്. കോടതയിലെത്തിയ ശേഷം സ്കൂൾ ബസിൽ കയറ്റിവിടാനാണ് ലീലാമ്മ ഹൃദ്യയെയും ഒപ്പംകൂട്ടിയത്.
മിനിസിവിൽ സ്റ്റേഷന്റെ രണ്ടാംനിലയിലാണ് മുൻസിഫ് കോടതി. ഇവിടെനിന്ന് നാലാംനിലയിലെ റെക്കോർഡ് മുറി തുറക്കാൻ മുകളിലേക്ക് ലിഫ്റ്റിൽ പോയി. താഴേക്ക് വരുമ്പോൾ മൂന്നാം നിലയിൽ നിന്ന് നാലടി ഉയരത്തിൽ വച്ച് ലിഫ്റ്റ് നിലച്ചു. ഫാനും ലൈറ്റും പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഉറക്കെ കരഞ്ഞ് ഡോറിൽ തട്ടിയതോടെ മറ്റൊരു ജീവനക്കാരി ശബ്ദം കേട്ട് സെക്യുരിറ്റിയെ വിളിച്ചുവരുത്തി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി.
ലിഫ്റ്റിന്റെ കീ ഉപയോഗിച്ച് തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വൈദ്യുതി ഉപയോഗിക്കാതെ ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് നീക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് നാലാം നിലയിലെത്തി ലിഫ്റ്റിന്റെ ഡോർ പൊളിച്ച് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു.
പത്തനംതിട്ട ഫയർ സ്റ്റേഷൻ ഇൻചാർജ് എ. സാബുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ജെ. നിഷാൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പി.സി സുർജിത്, എ. മൻസൂർ, കെ.പി ജിഷ്ണു, എൻ.ആർ. തൻസീർ, രാധാകൃഷ്ണൻ, അലക്സ് ടി. ലിജോ കെ.കെ. രമാകാന്ത്, വനിതാ ഫയർ ഓഫീസർ ട്രെയിനികളായ എം. മായ, പി.എം അഞ്ജു, ആൻസി ജയിംസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ലിഫ്റ്റ് മുമ്പും വില്ലൻ
പത്തനംതിട്ട : മിനിസിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങിയ സംഭവങ്ങൾ പലതുണ്ട്. ഫയർഫോഴ്സെത്തിയാണ് എല്ലാവരേയും രക്ഷപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വൈകിട്ട് ജീവനക്കാരിൽ മിക്കവരും പോയ ശേഷം ജില്ലാ കോടതിയിലെ ജീവനക്കാരൻ ലിഫ്റ്റിൽ കുടുങ്ങിയിരുന്നു. ഫോൺ വിളിച്ചാണ് ഇയാൾ മറ്റുള്ളവരെ വിവരം അറിയിച്ചത്. 2022 ൽ മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിൽ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ ജീവനക്കാരിയും കുടുങ്ങിയിരുന്നു. കോടതിയിലും മറ്റ് ഓഫീസുകളിലുമെത്തുന്നവർക്ക് ഇപ്പോൾ ലിഫ്റ്റിൽ കയറാൻ പേടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |