പന്തളം : മുമ്പ് പോക്സോ കേസിൽ പെട്ടയാൾ 13 കാരിയോട് ലൈംഗീകാതിക്രമം കാട്ടിയതിന് പിടിയിലായി. കഴിഞ്ഞവർഷം സ്കൂൾ വെക്കേഷൻ കാലയളവിൽ അച്ഛന്റെ വീട്ടിൽ പോയ 13 കാരിയെ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗീക അതിക്രമം കാട്ടിയയാളെ പന്തളം പൊലീസ് പിടികൂടുകയായിരുന്നു. കൊടുമൺ അങ്ങാടിക്കൽ നോർത്ത് കല്ലുകാട്ടിൽ വീട്ടിൽ വേണുലാൽ (53) ആണ് അറസ്റ്റിലായത്. ഇയാൾ 2022 ൽ കൊടുമൺ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയാണ്. വീട്ടിലെ സ്വിച്ച് ബോർഡ് നന്നാക്കാൻ എത്തിയപ്പോഴാണ് അകന്ന ബന്ധുകൂടിയായ വേണുലാൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടിയത്. ഞെട്ടിയുണർന്നപ്പോൾ ലൈംഗിക ചേഷ്ടകൾ കാട്ടുകയും ചെയ്തു. പിന്നീട് കാണുമ്പോഴൊക്കെ ഇയാൾ ഇത് തുടർന്നു. ഭയന്നുപോയ കുട്ടി വിവരം മറ്റാരോടും പറഞ്ഞില്ല. പിന്നീട് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച കുട്ടി, കൗൺസലിംഗിനിടെയാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്.
ഏപ്രിലിൽ കുട്ടിക്ക് സുഖമില്ലാതെ ചികിത്സയ്ക്ക് എത്തിച്ചപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം കൗൺസിലിംഗിന് വിധേയയാക്കിയപ്പോൾ വിവരം പുറത്തറിയുകയായിരുന്നു. ഈ മാസം 15 നാണ് പന്തളം പൊലീസിൽ പരാതി ലഭിക്കുന്നത്. തുടർന്ന് വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ കെ ആർ ഷെമിമോൾ, സ്റ്റേഷനിലെ ശിശുസൗഹൃദ ഇടത്തിൽ വച്ച് കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. പന്തളം എസ്.ഐ സി സി വിനോദ് കുമാർ പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു അന്വേഷണം ആരംഭിച്ചു. അടൂർ ജെ എഫ് എം കോടതിയിലും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
അന്വേഷണത്തിനിടെ ഇന്നലെ പകൽ 11ന് അങ്ങാടിക്കൽ വടക്ക് വച്ച് പിടികൂടുകയായിരുന്നു. വൈദ്യ പരിശോധനയ്ക്കുശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയും സാക്ഷികളെ കാണിച്ചു തിരിച്ചറിയുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.എച്ച്.ഒ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, പൊലീസുദ്യോഗസ്ഥരായ ടി.എസ്.അനീഷ്, എസ്.അൻവർഷ, കെ.അമീഷ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |