
കോഴഞ്ചേരി: രണ്ട് ലക്ഷത്തിലധികം ജനങ്ങൾക്ക് ആശ്രയമാകുന്ന ജൽ ജീവൻ മിഷൻ പദ്ധതിയിലുൾപ്പെട്ട കോയിപ്രം സമഗ്ര കുടിവെള്ള പദ്ധതി അനിശ്ചിതമായി നീളുന്നു. കോയിപ്രം, എഴുമറ്റൂർ, തോട്ടപ്പുഴശേരി, ഇരവിപേരൂർ, പുറമറ്റം, കല്ലൂപ്പാറ, കുന്നന്താനം എന്നീ ഏഴ് പഞ്ചായത്തുകൾക്കായി 40 എം.എൽ.ഡി ശേഷിയുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.
പദ്ധതി കാലാവധി 2028ൽ തീരാനിരിക്കെ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ പദ്ധതി നഷ്ടപ്പെടുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. ഒന്നാം ഘട്ട നിർമ്മാണത്തിന് 90 കോടി രൂപയുടെ കരാർ ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയാണ് ഏറ്റെടുത്തിരുന്നത്.
കരാർ ലഭിച്ച കമ്പനി രണ്ട് വർഷമായിട്ടും എഗ്രിമെന്റ് വയ്ക്കാൻ തയ്യാറായിട്ടില്ല. പമ്പിംഗ് പൈപ്പ് ലൈൻ, ശുദ്ധീകരണ പ്ലാന്റ്, കിണർ എന്നിവയാണ് ഈ ഘട്ടത്തിലുള്ളത്. ശുദ്ധീകരണ പ്ളാന്റിനുള്ള സ്ഥലം സംബന്ധിച്ച അനിശ്ചിതത്വമാണ് എഗ്രിമെന്റ് വയ്ക്കാത്തതിന് കാരണമെന്നാണ് കരാറുകാർ പറയുന്നത്.
പ്ലാന്റിനായി വെള്ളിക്കരയിൽ കണ്ടെത്തിയ മൂന്നേക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കവെ വസ്തു ഉടമ ഹൈക്കോടതിയെ സമീപിച്ചു. കേസ് തീർപ്പാക്കാനുള്ള കാലതാമസം പദ്ധതി ജോലികൾ വൈകാൻ കാരണമായി. 2028ന് മുമ്പായി പദ്ധതി പൂർത്തിയാക്കിയില്ലെങ്കിൽ ജൽ ജീവൻ മിഷന്റെ കേന്ദ്ര ഫണ്ട് നഷ്ടമാകും.
എഴുമറ്റൂർ, കല്ലൂപ്പാറ, തോട്ടപ്പുഴശേരി, ഇരവിപേരൂർ, പുറമറ്റം, കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റുമാരും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയറും കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ യോഗത്തിൽ പങ്കെടുത്തു.
ഉടക്കിയത് വസ്തു ഉടമ
നിലവിലെ വസ്തു സംബന്ധിച്ച് കേസ് ഹൈക്കോടതിയിൽ
പകരം വസ്തു കണ്ടെത്താൻ കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനം
പുറമറ്റത്തും എഴുമറ്റൂരിലും സ്ഥല പരിശോധന
വസ്തു ഏറ്റെടുത്ത് നൽകിയാൽ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാമെന്ന് കരാറുകാർ
ജില്ലാ കളക്ടർ, വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എന്നിവർ ഇടപെടണമെന്ന് ആവശ്യം
പദ്ധതി ചെലവ്
₹ 260 കോടി
പദ്ധതിയുടെ ഭാഗമായുള്ള മറ്റ് ഏഴ് പ്രവൃത്തികൾക്കായുള്ള ടെണ്ടർ നടപടികൾ പൂർത്തിയാകുന്നതേയുള്ളു. പദ്ധതി യാഥാർത്ഥ്യമാക്കാൻ സാദ്ധ്യമായതെല്ലാം ചെയ്യും.
അഡ്വ. ടി.കെ.രാമചന്ദ്രൻ നായർ
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |