പത്തനംതിട്ട : വീട്ടുമുറ്റത്ത് നിന്ന വൃദ്ധയുടെ കൈകൾ തെരുവുനായ കടിച്ചുമുറിച്ചു. മാരകമായി പരിക്കേറ്റ ചിറ്റാർ വയ്യാറ്റുപുഴ വട്ടപുരയിടത്തിൽ സാറാമ്മ വർഗീസ് (74) ഇപ്പോൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വയ്യാറ്റുപുഴ - പുലയൻപാറ റോഡിൽ ഇന്നലെ രാവിലെ 7.30ന് ആണ് സംഭവം. രാവിലെ വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ റോഡിൽ നിന്ന് വേഗത്തിൽ പാഞ്ഞുവന്ന നായ സാറാമ്മയ്ക്ക് നേരെ ചാടുകയായിരുന്നു. മുഖത്ത് കടിയേൽക്കാതിരിക്കാനായി കൈകൾ കൊണ്ട് തടഞ്ഞെങ്കിലും വലതുകൈയിലെ തള്ളവിരൽ നായയുടെ വായിലായി. നിലത്ത് വീണ സാറാമ്മ ഇടതുകൈകൊണ്ട് നായയെ തള്ളിമാറ്റിയപ്പോൾ കൈയ്ക്കുചുറ്റും കടിക്കുകയായിരുന്നു. സാറാമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ നായയെ പിടിക്കാൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപെട്ടു. സാറാമ്മയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് വർഗീസിനൊപ്പമാണ് സാറാമ്മയുടെ താമസം.
തെരുവുനായ ശല്യം രൂക്ഷം
വയ്യാറ്റുപുഴ - പുലയൻപാറ റോഡിൽ തെരുവുനായ ശല്യം രൂക്ഷമാണ്. ഈ റോഡിൽ മാത്രം മുപ്പത്തഞ്ചിലധികം നായകളുണ്ടെന്ന് ഇന്നലെ നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാറാമ്മയുടെ മകൻ ഉമ്മൻ പറഞ്ഞു. അങ്കണവാടി കുട്ടികൾ ഉൾപ്പടെ പോകുന്ന വഴിയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |