പത്തനംതിട്ട : കളക്ടറേറ്റിൽ ഇന്ന് മുതൽ ജീവനക്കാരുടെ ഹാജർ സ്പാർക്ക് ബന്ധിത ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗിലൂടെ രേഖപ്പെടുത്തും. ഇന്നലെ ടെസ്റ്റ് പഞ്ചിംഗിൽ ജീവനക്കാരെല്ലാം പങ്കാളികളായി. റവന്യു ജീവനക്കാരാണ് ഇന്ന് മുതൽ പഞ്ചിംഗ് ചെയ്ത് തുടങ്ങുന്നത്. അഞ്ച് പഞ്ചിംഗ് മെഷിനുകളാണ് പ്രവർത്തന സജ്ജമായിട്ടുള്ളത്. ബാക്കി ആറെണ്ണം ഇന്നും നാളെയുമായി സ്ഥാപിക്കും. അതിന്റെ ക്രമീകരണങ്ങൾ നടന്നുവരികയാണ്. ഇനിമുതൽ രാവിലെ 10.15 മുതൽ വൈകുന്നേരം 5.15 വരെയായിരിക്കും ഓഫീസുകളുടെ സമയക്രമം . ജീവനക്കാരുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തുന്ന പ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് കളക്ടറേറ്റിലെ മറ്റ് ഓഫീസുകളിലും പഞ്ചിംഗ് പ്രാബല്യത്തിൽ വരും. ജില്ലയിലെ പത്തനംതിട്ട, അടൂർ, തിരുവല്ല, പന്തളം എന്നീ നഗരസഭാ പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകളും ഇതേ സമയ ക്രമത്തിലാണ് പ്രവർത്തിക്കേണ്ടത്. ഓഫീസിൽ വരുമ്പോഴും പോകുമ്പോഴും പഞ്ച് ചെയ്യണം. ഒരു തവണ മാത്രം പഞ്ച് ചെയ്താൽ ബാക്കി സമയം ലീവായി കണക്കാക്കുകയും അവധി അപേക്ഷ നൽകാത്തപക്ഷം ശമ്പളത്തിൽ കുറവു വരികയും ചെയ്യും. ഫെബ്രുവരി 28 വരെ ബയോമെട്രിക് പഞ്ചിംഗിനു സമാന്തരമായി നിലവിലുള്ളതുപോലെ ഹാജർ പുസ്തകത്തിൽ കൂടി ഹാജർ രേഖപ്പെടുത്തും
ട്രാൻസ്ഫറായവരുടെ പഞ്ചിംഗ് വൈകും
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ട്രാൻസ്ഫറായി ജില്ലയിലെത്തിയ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് വൈകും. ഇവരുടെ ഡാറ്റ മുമ്പ് ജോലി ചെയ്ത സ്ഥാപനങ്ങളിൽ നിന്ന് സ്പാർക്ക് വഴി കിട്ടണം. ഇവ രേഖപ്പെടുത്തിയാൽ മാത്രമേ ട്രാൻസ്ഫറായ ഉദ്യോഗസ്ഥർക്ക് പഞ്ചിംഗ് ചെയ്യാനാകു. പത്തിൽ താഴെയാണ് നിലവിലെ കണക്കുകൾ. ഇവരുടെ ഹാജർ രേഖാ മൂലം സൂക്ഷിക്കും. ആധാർ പത്ത് വർഷം കഴിഞ്ഞവർ പുതുക്കാത്തതുമായി ബന്ധപ്പെട്ടും ചില ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് രേഖപ്പെടുത്താൻ സാധിച്ചില്ല. ഇവർക്ക് ആധാർ സംവിധാനം ഏർപ്പെടുത്തി പുതിയതായി ബയോമെട്രിക്സ് എടുത്ത് ആധാർ നൽകി. അതോടെ അതിനും പരിഹാരമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |