തിരുവല്ല: മുക്കുപണ്ടം പകരം വച്ച് ജുവലറികളിൽ നിന്ന് സ്വർണം കവർന്നിരുന്ന സ്ത്രീ അറസ്റ്റിലായി. പത്തനംതിട്ട കുമ്പളംപൊയ്കയിൽ ചെങ്ങറമുക്ക് പുലിമല നിരമേൽ വീട്ടിൽ മേഴ്സി മാത്യു (ലിസി-55) ആണ് പിടിയിലായത്. തിരുവല്ല എസ്.സി.എസ് ജംഗ്ഷന് സമീപമുള്ള എസ്.പി ജൂവലറിയിൽ നടത്തിയ കവർച്ചാ ശ്രമത്തിനിടെയാണ് മേഴ്സി പിടിയിലായത്.
ആഭരണം വാങ്ങാനെന്ന വ്യാജേന ജൂവലറികളിലെത്തി സ്വർണത്തിന് പകരമായി ഏകദേശം അതേതൂക്കമുള്ള മുക്കുപണ്ടങ്ങൾ പകരംവച്ചാണ് തട്ടിപ്പ് നടത്തുന്നത്. . വ്യാജ മോതിരം പകരംവച്ച് സ്വർണ മോതിരം കവരാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത് . ഇക്കഴിഞ്ഞ ഡിസംബറിൽ മേഴ്സി ഇതേ ജൂവലറിയിൽ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. സ്വർണത്തിൽ കുറവ് കണ്ടതിനെ തുടർന്ന് സി.സി ടി.വി. പരിശോധിച്ചാണ് മേഴ്സിയെ തിരിച്ചറിഞ്ഞത്. ചെറിയ അളവ് സ്വർണം മാത്രം നഷ്ടപ്പെട്ടതിനാൽ ഉടമ അന്ന് പരാതി നൽകിയിരുന്നില്ല. തുടർന്ന് ഇന്നലെ ഉച്ചയോടെ വീണ്ടുമെത്തി സ്വർണം തട്ടാനുള്ള ശ്രമത്തിനിടെയാണ് കുടുങ്ങിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മേഴ്സിക്കെതിരെ സമാനമായ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |