കാസർകോട്: കൊല്ലം കൊട്ടിയം സ്വദേശി നീതു കൃഷ്ണൻ (30)ബദിയഡുക്ക ഏൽക്കാനയിലെ റബർ എസ്റ്റേറ്റിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാമുകൻ വയനാട് പുൽപ്പള്ളി സ്വദേശി ആന്റോ സെബാസ്റ്റ്യൻ (40) പിടിയിൽ. ഇന്നലെ തിരുവനന്തപുരത്തെ ലോഡ്ജിൽ നിന്നാണ് ബദിയഡുക്ക ഇൻസ്‌പെക്ടർ പി.പ്രേംസദൻ, എസ്.ഐ കെ.പി.വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
റബർ എസ്റ്റേറ്റിൽ ടാപ്പിംഗിനെത്തിയ ആന്റോക്കൊപ്പമായിരുന്നു നീതു താമസിച്ചിരുന്നത്. കൊലയ്ക്ക് ശേഷം രണ്ടു ദിവസം ഇയാൾ മൃതദേഹത്തിനരികെ കിടന്നുറങ്ങിയതായി പൊലീസ് പറഞ്ഞു. നീതുവിന്റെ കഴുത്തിൽ കുരുക്കിട്ട് തല ചുമരിൽ ഇടിച്ച് ബോധം കെടുത്തിയ പ്രതി പിന്നാലെ മറ്റൊരു കുരുക്ക് കൂടി ഇട്ട് കൈയും കാലും കെട്ടി പുറത്ത് കൊണ്ട് തള്ളാനായിരുന്നു നീക്കം. എന്നാൽ ഈ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കെട്ടിതൂക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
രണ്ട് ദിവസം മുമ്പ് നീതു നാട്ടിലേക്ക് പോയെന്നാണ് ആന്റോ നാട്ടുകാരോട് പറഞ്ഞത്. മൃതദേഹം പഴകി ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോഴാണ് ആന്റോ വീട് പൂട്ടി കടന്നുകളഞ്ഞത്. ഇരുവരും വർഷങ്ങളായി ഒരുമിച്ചു കഴിയുന്നവരായിരുന്നുവെന്ന് ഇൻസ്‌പെക്ടർ പി.പ്രേംസദൻ പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് നീതുവിന്റെ മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |