മംഗലപുരം: ഗുണ്ടകളും മാഫിയകളുമായി ചങ്ങാത്തം കൂടിയും ഇൻസ്‌പെക്ടർമാരെപ്പോലും അപ്രസക്തരാക്കി സ്റ്റേഷനുകൾ ഭരിച്ചും വിലസിയ റൂറൽ പൊലീസിലെ സി.പി.ഒയെ റൂറൽ എ.ആർ ക്യാമ്പിലേക്ക് മാറ്റിയിട്ടും ഫലമില്ല. സുഖകരമായ ഡ്യൂട്ടി സംഘടിപ്പിച്ച് ക്യാമ്പിൽ ഹാജരാകാതെ വിലസുകയാണ് പൊലീസ് സംഘടനയുടെ ജില്ലാ നേതാവ് കൂടിയായ ഈ സി.പി.ഒ. മംഗലപുരം,പോത്തൻകോട് സ്റ്റേഷനുകൾ അടക്കിഭരിച്ച് സമാന്തര എസ്.എച്ച്.ഒ ആയി വിലസുന്നതിനെക്കുറിച്ച് 'കേരളകൗമുദി' റിപ്പോർട്ട് ചെയ്‌തതോടെയാണ് സ്ഥലംമാറ്റമുണ്ടായത്.
വിഴിഞ്ഞത്തുനിന്ന് പുളിങ്കുടിയിലെ എ.ആർ ക്യാമ്പിലേക്കാണ് മാറ്റിയതെങ്കിലും ഒരു ദിവസം മാത്രമാണ് സി.പി.ഒ ഡ്യൂട്ടിക്കെത്തിയത്. ആറ്റിങ്ങൽ സബ് ജയിലിലെ പ്രതികളെ കോടതിയിലെത്തിക്കാനുള്ള സുരക്ഷാ ഡ്യൂട്ടി സംഘടിപ്പിച്ചെടുത്ത സി.പി.ഒ, ക്യാമ്പിൽ പോകാതെ ആറ്റിങ്ങൽ ജയിലിലേക്കാണ് ഡ്യൂട്ടിക്കെത്തുന്നത്. വീട്ടിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് ജയിൽ. തടവുകാരെ കോടതിയിലേക്കും തിരിച്ച് ജയിലിലുമെത്തിച്ച ശേഷം സി.പി.ഒ വെഞ്ഞാറമൂട്ടിലെ തന്റെ വീട്ടിലേക്ക് പോകും. ശിക്ഷാനടപടിയായ സ്ഥലംമാറ്റം ഫലത്തിൽ സി.പി.ഒയ്ക്ക് സുഖചികിത്സയായി മാറി. സംഘടനയുടെ സ്വാധീനമുപയോഗിച്ചാണ് സി.പി.ഒ ലഘുവായ ഡ്യൂട്ടി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്.
സി.പി.ഒയെ സംരക്ഷിക്കാനാണ് റൂറൽ എ.ആർ ക്യാമ്പിലേക്ക് മാറ്റിയതെന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. ജോലി ചെയ്ത സ്റ്റേഷനുകളിലെല്ലാം അഴിമതിയും ഗുണ്ടാമാഫിയ,റിയൽ എസ്റ്റേറ്റ് ബന്ധവും കണ്ടെത്തിയതോടെ രണ്ടുവർഷം മുമ്പ് സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഇയാളെ പിരിച്ചുവിടാൻ ശുപാർശ നൽകിയിരുന്നെങ്കിലും പൊലീസ് സംഘടനയുമായുള്ള ബന്ധത്തിന്റെ പേരിൽ റിപ്പോർട്ട് പൂഴ്‌ത്തുകയായിരുന്നു. സ്റ്റേഷനുകളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ പരാതികൾ ഒതുക്കാനും കൈക്കൂലി ഇടപാടിനും ഇയാൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിരുന്നു. വെഞ്ഞാറമൂട്ടിൽ ഇയാൾ രണ്ടുകോടി രൂപ ചെലവിട്ട് വീട് നിർമ്മിച്ചെന്ന ഇന്റലിജൻസ് റിപ്പോർട്ട് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. 18സെന്റ് സ്ഥലം വിലയ്ക്കുവാങ്ങിയതിന്റെയും വീടുവച്ചതിന്റെയും പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് വിജിലൻസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |