കൊച്ചി: അനധികൃത ദത്ത് സംഭവത്തിൽ കളമശേരി മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാർ അറസ്റ്റിലായി. ഇയാൾ ഒളിവിൽ കഴിഞ്ഞ മധുരയിൽ നിന്ന് തൃക്കാക്കര എ.സി.പി. പി.വി.ബേബിയുടെ പ്രത്യേകസംഘമാണ് പിടികൂടിയത്. കളമശേരി ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡും ചെയ്തു.
വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസിൽ ഒന്നാംപ്രതിയാണ് ആലപ്പുഴ പഴവീട് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം ശ്രീഗണേശത്തിൽ അനിൽകുമാർ (53). അനധികൃതമായി കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശി ജി. അനൂപ്കുമാറിൽ നിന്ന് ഇയാൾ പണംവാങ്ങിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായി. തുടക്കത്തിൽ ഇക്കാര്യം അനിൽകുമാർ നിഷേധിച്ചെങ്കിലും പിന്നീട് അനൂപിനെ ഒപ്പമിരുത്തി ചോദ്യംചെയ്തപ്പോൾ സമ്മതിച്ചു. അനൂപിന്റെ മൊഴിയും ഇന്നലെ രേഖപ്പെടുത്തി.
ഒരുലക്ഷത്തോളം രൂപ ഗൂഗിൾപേ വഴിയാണ് വാങ്ങിയത്. കൂടുതൽ പണമിടപാടുകൾ നടന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അനിൽകുമാർ തയ്യാറാക്കിയ വ്യാജ ജനന റിപ്പോർട്ട് പ്രകാരമാണ് കളമശേരി മുനിസിപ്പാലിറ്റിയിലെ താത്കാലിക ജീവനക്കാരി രഹ്ന ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത്. രഹനയാണ് രണ്ടാം പ്രതി.
സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ, ഡി.സി.പി. എസ്.ശശിധരൻ, തൃക്കാക്കര എ.സി.പി. പി.വി.ബേബി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കളമശേരി എസ്.എച്ച്.ഒ. പി.ആർ.സന്തോഷ്, എസ്.ഐമാരായ അരുൺകുമാർ, റോബർട്ട്, സീനിയർ സി.പി.ഒമാരായ ഷാന്റിമോൻ, രാഹുൽ, സി.പി.ഒ. നിഷിൽ കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
അനധികൃത ദത്തെടുക്കൽ പുറത്തുവന്നതിനെ തുടർന്ന് കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു. കുഞ്ഞിന്റെ അമ്മ എന്നവകാശപ്പെട്ട് അവിവാഹിതയായ യുവതിയും പിതാവെന്ന് അവകാശപ്പെട്ട് പത്തനംതിട്ട സ്വദേശിയും കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |