തിരുവനന്തപുരം: സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ വ്യാജപ്പതിപ്പുണ്ടാക്കി പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘം ആറ്റിങ്ങലിൽ പൊലീസ് പിടിയിലായി. മലപ്പുറം വെള്ളില മങ്കടയിൽ കോഴിപ്പറമ്പിൽ സജിൻ (26), കണ്ണൂർ ചെറുപുഴ കൽക്കുളഞ്ഞിൽ കിഴക്കതിൽ നിഖിൽ(24) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആറ്റിങ്ങൽ ഭഗവതി ലോട്ടറി ഏജൻസിയിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കവേ കടയിലെ ജീവനക്കാർ ഇരുവരെയും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ഇന്നലെ വൈകിട്ട് 3.30 ഓടെ ബസ് മാർഗമാണ് സജിനും നിഖിലും ആറ്രിങ്ങലെത്തിയത്. കഴിഞ്ഞ ദിവസം നറുക്കെടുപ്പ് നടന്ന വിൻവിൻ ലോട്ടറിയുടെ 5,000 രൂപ സമാശ്വാസ സമ്മാനം ലഭിച്ച ഒരു ഡസനോളം ടിക്കറ്റുമായി സജിൻ കച്ചേരി ജംഗ്ഷനിലെ കടയിലെത്തി. വ്യത്യസ്ത സീരീസിലുളള പ്രൈസ് അടിച്ച ടിക്കറ്റുകൾ നൽകി സമ്മാനത്തുക ആവശ്യപ്പെട്ടു. ഭാഗ്യനമ്പരിന്റെ ഭാഗത്ത് തിരുത്തൽ വരുത്തിയിരിക്കുന്നതായി സംശയം തോന്നിയ ലോട്ടറി ഏജൻസി ടിക്കറ്റുകൾ സൂക്ഷ്മമായി പരിശോധിച്ചു. ടിക്കറ്റ് വ്യാജമാണെന്ന് മനസിലാക്കിയ ഉടൻ വിവരം രഹസ്യമായി പൊലീസിന് കൈമാറി. അതേസമയം ബസ് സ്റ്റാൻഡിന്റെ ഭാഗത്തുള്ള ഏജൻസിയിൽ നിഖിലും സമ്മാനത്തട്ടിപ്പുമായെത്തി. പൊലീസെത്തി ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റിന്റെ നമ്പരുൾപ്പെടുത്തി വിൻ വിൻ ലോട്ടറിയുടെ കളർ ഫോട്ടോസ്റ്റാറ്റെടുത്ത് തട്ടിപ്പിന് ശ്രമിക്കുകയായിരുന്നുവെന്ന് വെളിപ്പെട്ടത്.
തട്ടിപ്പിനായി ഉപയോഗിച്ച 23 ടിക്കറ്റുകൾ സഹിതം ഇരുവരെയും കസ്റ്റഡിയിലെടുത്ത പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. സമാന രീതിയിൽ ധാരാളം പേർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന് ഇരുവരും പൊലീസിനോട് സമ്മതിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷനിൽ നിഖിലിനെതിരെ കഞ്ചാവ് കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. ലോട്ടറി തട്ടിപ്പിൽ ആദ്യമായാണ് ഇരുവരും പിടിയിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഒറ്റനമ്പർ, മടുക്ക, ഓൺ ലൈൻ ലോട്ടറി തട്ടിപ്പുകൾക്ക് പിന്നാലെയാണ് സമ്മാനാർഹമായ ടിക്കറ്റുകളുടെ വ്യാജനുണ്ടാക്കി പണം തട്ടാനുള്ള ശ്രമമുണ്ടായത്. വ്യാജരേഖ ചമയ്ക്കൽ (ഐ.പി.സി 468) വിശ്വാസ വഞ്ചന(ഐ.പി.സി 420) വകുപ്പുകൾ പ്രകാരം അറസ്റ്ര് ചെയ്ത ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |