തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കോടികൾ പൊടിച്ച് സ്കൂളുകൾക്കും നഗരഹൃദയങ്ങളിലും സ്ഥാപിച്ച ഫുട് ഓവർ ബ്രിഡ്ജിനോട് മുഖം തിരിച്ച് നഗരവാസികൾ. ഗതാഗതക്കുരുക്ക് കുറച്ച് സുരക്ഷിതമായ കാൽനടയാത്ര ലക്ഷ്യമിട്ടായിരുന്നു ഇവയുടെ നിർമ്മാണം. കിഴക്കേകോട്ട,ലുലു മാൾ, തിരുവല്ലം എന്നിവിടങ്ങളിലും വഴുതക്കാട് കോട്ടൺ ഹിൽ, പട്ടം സെന്റ് മേരീസ്, ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് എന്നീ സ്കൂളുകൾക്ക് മുന്നിലുമാണ് ഫുട് ഓവർ ബ്രിഡ്‌ജുകൾ. രാവിലെയും വൈകിട്ടുമുണ്ടാവുന്ന തിരക്ക് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.
എന്നാൽ ഇവ ഇരട്ടിച്ചതല്ലാതെ മാറ്റമൊന്നുമുണ്ടായില്ല.12,000ലധികം വിദ്യാർത്ഥികളുള്ള പട്ടം സെന്റ് മേരീസിന് മുന്നിലും വഴുതക്കാട് കോട്ടൺഹിൽ സ്‌കൂളിന് മുന്നിലുമാണ് ഗതാഗതക്കുരുക്ക് രൂക്ഷം. കുട്ടികളെ വിളിക്കാനെത്തുന്ന സ്വകാര്യ വാഹനങ്ങൾ റോഡിന് ഇരുവശവും നിറുത്തിയിടുന്നത് പ്രശ്നം ഇരട്ടിപ്പിക്കുന്നു. കിഴക്കേകോട്ട, കോട്ടൺ ഹിൽ,പട്ടം സെന്റ് മേരീസ് എന്നിവിടങ്ങളിലെ ഫുട് ഓവർ ബ്രിഡ്ജ് സ്വകാര്യ കമ്പനികളാണ് ഫണ്ട് ചെയ്തത്. വലിയ നിക്ഷേപത്തിലൂടെ ഫുട് ഓവർ ബ്രിഡ്ജ് യാത്ഥാർത്ഥ്യമാക്കിയിട്ടും ആളുകൾ കയറാത്തതിൽ കമ്പനികൾക്കും അതൃപ്തിയുണ്ട്. വിദേശ രാജ്യങ്ങളിലെ ഗതാഗതനിയന്ത്രണത്തിന് ഫുട് ഓവർബ്രിഡ്ജുകൾക്ക് വലിയ പങ്കുണ്ട്. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ നഗരസഭ പരാജയപ്പെടുന്നതായും അഭിപ്രായമുണ്ട്.
കേണിപ്പടി കയറ്റം കഠിനം
ഭാരമേറിയ ബാഗും തൂക്കി ഇരുപതിലേറെ പടികൾ കയറി റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടേറിയതിനാലാണ് കുട്ടികൾ ഫുട് ഓവർ ബ്രിഡ്ജ് അവഗണിക്കുന്നത്. കിഴക്കേകോട്ടയിൽ പൈതൃകത്തിന്റെ ചുവട് പിടിച്ച് നിർമ്മിച്ച ഫുട് ഓവർ ബ്രിഡ്‌ജിൽ ആകെ ആളുകയറിയത് ഉദ്ഘാടന ദിവസം മാത്രമായിരുന്നു. ലിഫ്റ്റ് അടക്കമുള്ള സൗകര്യങ്ങളുണ്ടെങ്കിലും സമയനഷ്ട കാരണം ആൾക്കാർ ഇതിലേക്ക് തിരിഞ്ഞുനോക്കാറില്ല.
അപകടങ്ങളിലും പഠിക്കാതെ
കഴിഞ്ഞ 10 വർഷത്തിനിടെ 12ലധികം കാൽനടയാത്രക്കാരാണ് കിഴക്കോകോട്ടയിൽ റോഡ് അപകടത്തിൽ മരിച്ചത്. ആളുകൾ റോഡ് മുറിച്ച് കടക്കുന്നത് തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും അതും ചാടിക്കടന്ന് ജനങ്ങൾ പോകുന്നതായും പരാതിയുണ്ട്. കൂടുതൽ പേരും ബസിറങ്ങുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയ്‌ക്ക് മുന്നിലുളള പെട്രോൾ പമ്പിന്റെ ഭാഗത്തേക്ക് ഫുട് ഓവർ ബ്രിഡ്‌ജ് നീട്ടണമെന്ന അഭിപ്രായവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |