തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ കൂടുതലായി എത്തിയതോടെ കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസുകളുടെ ജാതകം തെളിഞ്ഞു. നഷ്ടത്തിനു പുറമെ മറ്റ് വാഹന യാത്രക്കാരുടെ പിരാക്കു കൂടി 'സമ്പാദി'ച്ചുകൊണ്ടായിരുന്നു സിറ്റി സർവീസുകളുടെ തുടക്കം. എന്നാൽ ആഗസ്റ്റു മുതൽ ഇലകട്രിക് ബസുകളെത്തിയതോടെ സർക്കുലർ സർവീസുകൾക്ക് സൽപ്പേരായി. ഇപ്പോൾ മിക്ക സർവീസുകളിലും ബസിൽ നിറയെ യാത്രക്കാരെ കാണാം. നിലവിൽ 9 സർക്കുലർ സർവീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിവരുന്നത്. സർവീസ് നടത്തുന്ന 66 ബസുകളിൽ 40 എണ്ണം ഇ ബസുകളാണ്. പുതുതായി 10 ഇ ബസുകൾ കൂടി എത്തിയിട്ടുണ്ട്. അവ നിരത്തുകളിൽ നിയോഗിക്കുമ്പോഴേക്കും 10 ഡീസൽ ബസുകൾ പിൻവലിച്ച് ഷട്ടിൽ സർവീസിലേക്കു മാറ്റും. ഒരു സർക്കുലർ സർവീസ് കൂടി ആരംഭിക്കാനും കെ.എസ്.ആർ.ടി.സി ആലോചിക്കുന്നുണ്ട്. പഴയ ജൻട്രം ബസുകളെ പുതിയ പെയിന്റടിച്ച് മോടിപിടിപ്പിച്ചാണ് 2021 നവംബറിൽ സിറ്റി സർക്കുലർ സർവീസ് ആരംഭിച്ചത്.11.5 മീറ്റർ നീളമുള്ള ബസുകൾ ഇടറോഡുകളിലേക്ക് കയറി ഓടിയതോടെ മറ്റ് വാഹനങ്ങൾ കടന്നു പോകാൻ ബുദ്ധിമുട്ടായി. ഇലക്ട്രിക് ബസുകളെത്തുമ്പോൾ പരാതികളൊക്കെ മാറുമെന്ന മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ ശരിവയ്ക്കുന്നതായിരുന്നു പിന്നീട് സംഭവിച്ചത്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ 25 ഇലക്ട്രിക് ബസുകളെത്തി. ക്രമേണ ഇ ബസുകളുടെ എണ്ണം 40 ആയി. അമിത ശബ്ദമില്ലാതെ പുകയൊട്ടുമില്ലാതെ പായുന്ന ഇ ബസുകളുടെ നീളം 9 മീറ്ററാണ്. അതുകൊണ്ടുതന്നെ ചെറിയ റോഡുകളിൽ 'ബ്ലോക്ക്' ഉണ്ടാകുന്നുമില്ല. കെ.എസ്.ആർ.ടി.സി സ്വിഫ്ടിന്റെ പേരിലാണ് ഇ ബസുകൾ വാങ്ങുന്നത്. അതിലെ ജീവനക്കാരും സ്വിഫ്ടിനു വേണ്ടി നിയമിച്ചവരാണ്.
അന്നും ഇന്നും ₹10
സിറ്റി സർക്കുലർ സർവീസ് ആരംഭിച്ച ദിനം മുതൽ ഒരു യാത്രയ്ക്ക് 10 രൂപമാത്രമാണ് ചാർജ്ജ്. യാത്രക്കാരെ കൂടുതലായി ആകർഷിക്കാനായി തുടങ്ങിയ ഇൗ ഓഫർ യാത്രക്കാരുടെ എണ്ണം കൂട്ടിയെങ്കിലും ഇപ്പോഴും തുടരുകയാണ്. ഇതിനു പുറമെ ട്രാവൽ കാർഡ് ഉപയോഗിച്ചും യാത്ര ചെയ്യാം. വൈകാതെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക അടയ്ക്കുന്ന സംവിധാനവും നടപ്പിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |