നെടുമങ്ങാട്: കാട്ടുപന്നികൾ നാട്ടിൽ ഇറങ്ങിയതോടെ നഗരസഭയിലെ മലയോര പട്ടണമായ നെടുമങ്ങാടിന്റെ ഉൾപ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. ഉളിയൂർ,മണക്കോട്,പഴകുറ്റി,ബ്ലോക്ക് ഓഫീസ്,ഗ്രാങ്കോട്ട്കോണം ഭാഗങ്ങളിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നാട്ടിലിറങ്ങുന്ന കാട്ടുപന്നി കൂട്ടത്തിന്റെ ഭീതിയിലായിട്ട് നാളുകളേറെയായി.
കഴിഞ്ഞ രണ്ടു വർഷക്കാലം കാട്ടുപന്നികൾ ഇവിടെ നാശവും ഭീതിയും വിതയ്ക്കുന്നത് പതിവായിട്ടും അധികാരികൾ കണ്ടഭാവം നടിക്കുന്നില്ല. കൃഷിനാശവും ജീവന് ഭീഷണിയും ഉയർത്തുന്ന കാട്ടുപന്നികളുടെ ശല്യം അമർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിൽ ഇവിടുത്തെ ജനങ്ങളും ഗ്രാമീണ കർഷകരും കാർഷികവൃത്തിയിൽ നിന്ന് വിട പറയാനൊരുങ്ങുകയാണ്.
വാഴ,തെങ്ങ്,മരിച്ചീനി എന്നിവ കാട്ടുപന്നികളുടെ ആക്രമണത്തിൽ നാമാവശേഷമായി.വേങ്കവിളയിലും പരിസരപ്രദേശങ്ങളിലും പഴകുറ്റി ഉൾപ്പെടെയുളള സ്ഥലങ്ങളിലും കാട്ടുപന്നികൾ വിളവ് നശിപ്പിക്കുന്നത് രൂക്ഷമായിട്ടുണ്ട്. മുൻപ് കാടിൻ പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നിക്കൂട്ടം ഇന്ന് ഗ്രാമപ്രദേശങ്ങളിലും ശക്തമാണ്. കുറച്ചുനാൾ മുൻപ് വരെ രാത്രിയിൽ മാത്രമായിരുന്നു ശല്യമെങ്കിൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് കാട്ടുപന്നികൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത്.
കാട്ടുപന്നികളെ ഭയന്ന് വീടിന്റെ മുറ്റത്ത് പോലും കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ് നിലവിൽ. രാത്രികാലങ്ങളിലും കർഷകർ കൃഷിയിടങ്ങൾക്ക് കാവലിരിക്കേണ്ട അവസ്ഥയിലാണിപ്പോൾ. പന്നി ശല്യം തടയണം, കൃഷി സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പരാതികൾ പലതും അധികാരികൾക്ക് നൽകിയെങ്കിലും യാതൊരു നടപടിയും എടുക്കാത്തതിൽ കർഷകരും പൊതുജനങ്ങളും പ്രതിഷേധത്തിലാണ്.
പൊറുതിമുട്ടി ജനങ്ങൾ
മുൻകാലങ്ങളിൽ വീട്ടുവളപ്പിൽ തന്നെ മരച്ചീനി,ചേന,ചേമ്പ്,കാച്ചിൽ മുതലായവ നട്ടുവളർത്തി വീട്ടിലെ ആവശ്യത്തിനും പുറത്ത് ചെറിയ രീതിയിൽ കച്ചവടത്തിനും ലഭിക്കുമായിരുന്നു. എന്നാലിപ്പോൾ പൊടിച്ചു വരുമ്പോഴേക്കും പന്നിക്കൂട്ടം നശിപ്പിക്കുന്നതിനാൽ ഒരു മരച്ചിനി കമ്പു പോലും നടാൻ മടിക്കുകയാണ് ജനങ്ങൾ. ഗ്രാമപ്രദേശങ്ങളിൽ നിന്ന് വൻതുക പലിശയ്ക്കെടുത്ത് കൃഷിയിറക്കുന്ന കർഷകന് തീരാക്കണ്ണീരാണ് ഇതിനാലുണ്ടാകുന്നത്. കർഷകർ പലരും അമിതമായ പലിശയ്ക്കെടുത്താണ് കൃഷിയിറക്കുന്നത്. എന്നാൽ കർഷകന് തന്റെ അദ്ധ്വാനത്തിന്റെ വേതനം പോലും ലഭ്യമാകാൻ കഴിയാതാവുകയാണ്.
ആക്രമണം പതിവാകുമ്പോൾ
പന്നി ശല്യത്തെ ഭയന്ന് രാവിലെയുളള നടത്ത പോലും പലരും മതിയാക്കിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ആനാട് പ്രഭാത സവാരിക്കിറങ്ങിയ മുൻ ബി.എസ്.എൻ.എൽ ജീവനക്കാരനായ ആനാട് കുളച്ചിക്കോണം ലക്ഷ്മി വിലാസത്തിൽ അപ്പുക്കുട്ടൻ നായരെ പന്നിക്കൂട്ടം ആക്രമിച്ചിരുന്നു. പുത്തൻപാലം തത്തംകോടിന് സമീപം കഴിഞ്ഞ ദിവസം കാട്ടുപന്നി ബൈക്കിൽ ഇടിച്ചു കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടർ കല്ലംപാറ ബിജു ഭവനിൽ ജി.എസ്.ബിജു സുഹൃത്തായ എസ്.ആർ ഭവനിൽ ഷാജികുമാർ എന്നിവർക്കും ഗുരുതര പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |