തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി സംശയം. ആദ്യ അന്വേഷണ സംഘം ശേഖരിച്ച ഫോൺ രേഖകളും കൈയെഴുത്തു പ്രതിയും സി.സി.ടി.വി ദൃശ്യങ്ങളുടെ വിവരങ്ങളും നഷ്ടമായതായി ഇപ്പോഴത്തെ അന്വേഷണസംഘം കണ്ടെത്തിയതോടെയാണ് സംശയം ബലപ്പെട്ടത്. ശബരിമല സ്ത്രീപ്രവേശന വിവാദം ശക്തമായിരിക്കെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു. പൂജപ്പുര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ആദ്യം കൻോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറും, പിന്നീട് കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണറുമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. തുടർന്ന് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകൾ നഷ്ടമായത്. പ്രതികൾ ആശ്രമത്തിന് മുന്നിൽ 'ഷിബുവിന് ആദരാഞ്ജലികൾ 'എന്നെഴുതിയ റീത്ത് വച്ചിരുന്നു. ഇതിലെ കൈയെഴുത്ത് പൊലീസ് തെളിവായി കസ്റ്റഡിലെടുത്തുവെന്ന് മഹസറിൽ രേഖപ്പെടുത്തി കോടതിയിൽ നൽകി. കോടതി സ്റ്റേഷനിൽ സൂക്ഷിക്കാനായി ഈ കൈയെഴുത്ത് മടക്കി നൽകിയെങ്കിലും അതിപ്പോൾ കേസ് ഫയലിലില്ല. സംഭവ ദിവസത്തെ കുണ്ടമൺകടവ് ഭാഗത്തെ ഐഡിയ, വോഡോഫോൺ കമ്പനികളുടെ ടവറിൽ നിന്നുള്ള ഫോൺവിളി വിശദാംശങ്ങൾ ആദ്യ അന്വേഷണസംഘം കമ്പനിയിൽ നിന്ന് ശേഖരിച്ചെങ്കിലും ഇതും ഇപ്പോൾ കാണാനില്ല. അഞ്ച് സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതിൽ പ്രതികൾ സഞ്ചരിച്ച ബൈക്ക് വ്യക്തമായി തെളിഞ്ഞ രണ്ട് ദൃശ്യങ്ങളും ഫയലിൽ നിന്ന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ബൈക്ക് പ്രതികൾ നശിപ്പിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. തെളിവുകൾ നഷ്ടമായെന്നറിഞ്ഞിട്ടും ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇക്കാര്യം പുറത്തറിയിക്കുകയോ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്‌തില്ല. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന സദാനന്ദന്റെ നേതൃത്വത്തിൽ തുടരന്വേഷണം നടത്തിയ സംഘമാണ് ചോർച്ച കണ്ടെത്തി മൂന്ന് മാസങ്ങൾക്ക് മുമ്പ് ക്രൈംബ്രാഞ്ച് എ.ഡി.ജിപിയെ അറിയിച്ചത്. പക്ഷേ തുടർനടപടിയുണ്ടായില്ല. ആശ്രമം കത്തിയ ശേഷം പൊലീസ് ഫോട്ടോഗ്രാഫർ റീത്തിന്റേതടക്കം ഫോട്ടോ എടുത്തിരുന്നു. ഈ ഡിജിറ്റൽ തെളിവിൽ നിന്നാണ് കേസിലെ മുഖ്യപ്രതിയായ മരിച്ച പ്രകാശിന്റേതെന്ന നിഗമനത്തിൽ പൊലീസ് എത്തുന്നത്. എവിടെ നിന്നാണ് തെളിവുകൾ ചോർന്നതെന്ന് ഇപ്പോഴത്തെ അന്വേഷണസംഘത്തിനും വ്യക്തതയില്ല. ആദ്യ അന്വേഷണസംഘം പലതും ഒളിച്ചുവെന്നാണ് സന്ദീപാനന്ദഗിരിയുടെയും പരാതി. അട്ടിമറി അന്വേഷിക്കാൻ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സന്ദീപാനന്ദഗിരി അറിയിച്ചു. എസ്.പി സുനിൽ കുമാറിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി എം.ഐ.ഷാജിയുടെ നേതൃത്വത്തിലുളള നാലാമത്തെ സംഘമാണ് ആശ്രമം കത്തിക്കൽ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തത്. കുറ്റപത്രം നൽകുന്നതിനൊടൊപ്പം ആദ്യഘട്ടത്തിലുണ്ടായ വീഴ്ചകളും അന്വേഷണസംഘം ഡി.ജി.പിക്ക് പ്രത്യേക റിപ്പോർട്ടായി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |