തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് നഗരസഭയിൽ നിന്ന് 2500 വോളന്റിയർമാരെ നിയോഗിക്കും.1000 നഗരസഭാ ജീവനക്കാർക്ക് പുറമേയാണ് 1500 പേരെ കൂടി പുറത്തുനിന്ന് എടുക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിൽ നിന്ന് 200 പേരുണ്ടാകും.ഇവർക്ക് പുറമേ 800 പേരെയാണ് ദിവസ വേതനത്തിന് പുറത്തുനിന്നെടുക്കുന്നത്. 675 രൂപയാണ് തൊഴിലാളികളുടെ വേതനം. ശുചീകരണത്തിന് നഗരസഭയിലെ വാഹനങ്ങൾക്ക് പുറമേ 30 ടിപ്പർ ,2 ജെ.സി.ബി എന്നിവയും വാടകയ്ക്ക് എടുക്കും. പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യം ഈഞ്ചയ്ക്കലിലെ കൃഷി വകുപ്പിന്റെ സ്ഥലത്ത് നിക്ഷേപിക്കും. സ്ഥലം തികയാത്തപക്ഷം സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് തത്കാലം മാലിന്യ നിർമ്മാർജനം ചെയ്യാനും തീരുമാനിച്ചു. പൊങ്കാലയ്ക്ക് ആവശ്യമായ 50 മൊബൈൽ ടോയ്‌ലെറ്റുകൾ നഗരസഭ സ്ഥാപിക്കും. പൊതുടോയ്‌ലെറ്റുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൂടുതലായി ഇവ സ്ഥാപിക്കും. ആറ്റുകാൽ പൊങ്കാലയ്ക്ക് ആവശ്യമായി 5.2 കോടി നഗരസഭ അനുവദിച്ചിരുന്നു. പൊങ്കാല പ്രദേശങ്ങളിലെ റോഡ് ടാറിംഗ്, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, മൊബൈൽ ടോയ്‌ലെറ്റ് സ്ഥാപിക്കൽ, ശുചീകരണ സാമഗ്രികൾ വാങ്ങൽ, തൊഴിലാളികളുടെ വേതനം തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചത്.
പൊങ്കാലക്കലങ്ങളിലും മായം, പരിശോധനയ്ക്ക് നഗരസഭ
പൊങ്കാലയ്ക്ക് ആവശ്യമായ നഗരത്തിൽ വിൽക്കുന്ന പൊങ്കാലക്കലങ്ങളിലും മായം കണ്ടെത്തി. ഈ സാഹചര്യത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ പരിശോധന നടത്താൻ തീരുമാനിച്ചു. കലങ്ങൾ കൃത്യമായ നിർമ്മാണം നടത്താതെ റെഡ് ഓക്‌സൈഡ്, ബ്ളാക്ക് ഓക്‌സൈഡ് എന്നീ പദാർത്ഥം ചേർത്ത് നിറം നൽകിയാണ് എത്തുന്നത്. ഇത് പൊങ്കാല തയ്യാറാക്കുന്ന സമയത്ത് തീയുടെ ചൂടേറ്റ് അലിഞ്ഞ് പൊങ്കാലയുമായി ചേരും. തുടർന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. നഗരസഭയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലും ഇതു തെളിഞ്ഞിട്ടുണ്ട്. ഇനി മുതൽ കലങ്ങൾ വിൽക്കുന്നതിന് നഗരസഭയിൽ നിശ്ചിത ഫീസ് അടച്ച് താത്കാലിക ലൈസൻസ് എടുക്കണം. ലൈസൻസില്ലാതെ അനധികൃത കലങ്ങൾ വില്പന ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കും. കലങ്ങളുടെ സാമ്പിളുകളും പരിശോധിക്കും. നഗരസഭ ഹെൽത്ത് ഓഫീസറുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളായി ചേർന്നാണ് പരിശോധന നടത്തുന്നത്. സ്ക്വാഡിൽ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥരുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |