SignIn
Kerala Kaumudi Online
Thursday, 19 September 2024 1.22 AM IST

പൊങ്കാലയ്ക്കിടെ തലസ്ഥാനത്ത് പരസ്പരം വെട്ടി ഗുണ്ടകൾ; രണ്ടുപേർക്ക് വെട്ടേറ്റു

Increase Font Size Decrease Font Size Print Page

fff

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കിടെ തലസ്ഥാനനഗരത്തിലുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാത്തലവൻമാർക്ക് ഗുരുതര പരിക്ക്. ശ്രീകണ്ഠേശ്വരം എൻ.എസ്.എസ് കരയോഗ മന്ദിരത്തിന് സമീപത്തെ അന്നദാന കേന്ദ്രത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിലായിരുന്നു ആക്രമണം.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ശ്രീകണ്ഠേശ്വരം സ്വദേശി ലുട്ടാപ്പി സതീഷിനും (43), ഇയാളുടെ പഴയ കൂട്ടാളിയും ഇപ്പോൾ എതിർചേരിയിൽപ്പെട്ടയാളുമായ സന്തോഷിനും(38) വെട്ടേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സതീഷിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും സന്തോഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരം കനത്ത പൊലീസ് കാവിലിലായിരിക്കെയാണ് ഇന്നലെ രാവിലെ 11.45 ഓടെ നഗരവാസികളെയും ഭക്തരെയും നടുക്കി ഗുണ്ടകൾ ഏറ്റുമുട്ടിയത്.

ലുട്ടാപ്പി സതീഷിൽ നിന്ന് മുമ്പ് പണം പലിശയ്ക്കെടുത്തതിലെ കൊടുക്കൽവാങ്ങലുകളെ ചൊല്ലിയുണ്ടായ തർക്കത്തിലായിരുന്നു അക്രമം. പ്രദേശവാസിയായ ലുട്ടാപ്പി സതീഷ് അന്നദാന സ്ഥലത്തുണ്ടെന്നറിഞ്ഞ അക്രമികൾ ഇന്നോവ കാറിൽ ആയുധങ്ങളുമായെത്തി അക്രമിക്കുകയായിരുന്നു. സാമ്പത്തിക ഇടപാടിൽ കഴിഞ്ഞ ദിവസംഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

കാറിലെത്തിയ ഗുണ്ടാസംഘം വെട്ടുകത്തിയുമായി ചാടിയിറങ്ങി അന്നദാനത്തിൽ പങ്കെടുത്തശേഷം വിശ്രമിക്കുകയായിരുന്ന സതീഷിനെ വളഞ്ഞു. കൂട്ടാളികളായ രണ്ടുപേരുടെ സഹായത്തോടെ സതീഷ് അക്രമികളെ ചെറുത്തതോടെ വലിയ സംഘർഷമായി. പൊങ്കാലയിടാനെത്തിയ സ്ത്രീകളുൾപ്പെടെയുള്ളവർ നിലവിളിയും ബഹളവുമായി ഓടിക്കൂടിയെങ്കിലും പിൻമാറാൻ കൂട്ടാക്കാതിരുന്ന അക്രമികൾ പരസ്പരം വെട്ടുകയായിരുന്നു. പരിക്കേറ്റുവീണവരെ കൂടിനിന്നവർ ആശുപത്രിയിലെത്തിച്ചു. പൊലീസെത്തിയപ്പോഴേക്കും അക്രമി സംഘം കാറിൽ രക്ഷപ്പെട്ടു.

സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അക്രമിസംഘത്തിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. മൂന്നുപേരെ പൊലീസ് സംഘം നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചില്ല. അക്രമികൾക്കായി തെരച്ചിൽ തുടരുകയാണെന്നാണ് വാദം. ആറ്റുകാൽ പൊങ്കാല പോലുള്ള ഉത്സവ സീസണിൽ ഗുണ്ടാ ഏറ്റുമുട്ടലുകൾക്ക് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പൊങ്കാല നഗരിയിൽ പൊലീസിന്റെ ജാഗ്രതക്കുറവാണ് സംഘർഷം രൂക്ഷമാക്കിയത്. പേട്ടയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഓംപ്രകാശിനെ ഇതുവരെയും പിടികൂടാൻ കഴിയാതിരിക്കെയാണ് വീണ്ടും ഗുണ്ടാ കുടിപ്പകയുടെ പേരിലുള്ള അക്രമം. സംഭവത്തിൽ കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.