സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ കൈമാറി
തുണയായത് കേരളകൗമുദി വാർത്ത
തിരുവനന്തപുരം: ഒരു വർഷം 170 പുസ്‌തകങ്ങൾ വായിച്ചുതീർത്ത വിളവൂർക്കൽ ഗവ.ഹൈസ്‌കൂളിലെ മൂന്നാം ക്ലാസുകാരി വരദയ‌്ക്ക് മന്ത്രി അപ്പൂപ്പൻ കൊടുത്ത വാക്ക് പാലിച്ചു. സ്‌കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്‌തകങ്ങൾ മന്ത്രി ശിവൻകുട്ടി വരദയ്‌ക്ക് കൈമാറി. മന്ത്രിയുടെ ക്ഷണമനുസരിച്ച് ഔദ്യോഗിക വസതിയായ റോസ്ഹൗസിൽ അമ്മ രേവതിക്കൊപ്പമാണ് വരദയെത്തിയത്. വായിക്കുന്ന പുസ്‌തകങ്ങളെപ്പറ്റി ആസ്വാദനമൊക്കെ എഴുതുന്നുണ്ടോയെന്നായിരുന്നു കണ്ടയുടൻ മന്ത്രിയുടെ ചോദ്യം. എഴുത്ത് മുടക്കുന്നില്ലെന്നും ജനുവരിയിൽ കണ്ടു പിരിഞ്ഞതിന് ശേഷം ഇരുപത് പുസ്‌തങ്ങൾ കൂടി വായിച്ചെന്നും വരദയുടെ മറുപടി. ആദ്യ ഗഡുവായി 20 പുസ്‌തകങ്ങളാണ് കൈമാറിയത്. നോവലുകളും ലേഖനങ്ങളും കവിതകളും അടക്കമുള്ളവയാണിത്. വിവിധ ഘട്ടങ്ങളിലായി ബാക്കി പുസ്‌തകങ്ങൾ കൈമാറുമെന്നും സ്‌കൂൾ ലൈബ്രറി പുസ്‌തക കൂടാരമാക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. കേരളകൗമുദി പ്രസിദ്ധീകരിച്ച വരദയുടെ വാർത്ത കണ്ട മന്ത്രി വി.ശിവൻകുട്ടി നിയമസഭാ പുസ്‌തകോത്സവത്തിനിടെയാണ് വരദയെ കണ്ടുമുട്ടിയത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിയോട് തന്റെ സ്‌കൂൾ ലൈബ്രറിയുടെ അവസ്ഥ വരദ വിശദീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ലൈബ്രറിയിലേക്ക് സമ്മാനമായി താൻ പുസ്‌തകങ്ങൾ നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |