തിരുവനന്തപുരം: വേനലിന്റെ കാഠിന്യമേറിയതോടെ ജില്ലയിലെ ജലക്ഷാമം കൂടുതൽ രൂക്ഷമായി, ജനജീവിതം ദുഃസഹമാകുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ പുറത്തിറങ്ങാനാകാതെ ദിവസവേതനക്കാരടക്കം വീട്ടിലിരിക്കേണ്ട സ്ഥിതിയാണ്. കൃഷിനശിപ്പിച്ച് പടർന്നുപിടിക്കുന്ന കാട്ടുതീ വെല്ലുവിളി സൃഷ്ടിക്കുന്നതും ജില്ലയിലെ സ്ഥിതി സങ്കീർണമാക്കുന്നു. അതേസമയം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭൂഗർഭജലം ഇത്തവണ താഴ്ന്നെന്നാണ് റിപ്പോർട്ട്. മലയോര മേഖലയാണിത് കൂടുതൽ ബാധിക്കുന്നത്. കുടിവെള്ളത്തോടൊപ്പം കൃഷിയാവശ്യങ്ങൾക്കും ജലം ലഭിക്കാതിരുന്നതോടെ കൃഷിയിടങ്ങളും വരണ്ടുണങ്ങി. ജില്ലയിലെ അഞ്ചു താലൂക്കിലും ജലക്ഷാമം രൂക്ഷമായിട്ടും അത് മറികടക്കാനുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ല. നഗരത്തിലും ജലക്ഷാമമുണ്ടെങ്കിലും പ്രശ്നം ഗുരുതരമല്ല. അരുവരിക്കരയിലെ പ്ളാന്റിൽ നിന്ന് ജലം ആവശ്യത്തിനുണ്ടെന്നാണ് അധികൃർ പറയുന്നത്.
മലയോരത്തെ മിക്ക കിണറുകളും വറ്റി തുടങ്ങി. നദികളിൽ തീരൊഴുക്ക് കുറഞ്ഞതോടെ വെള്ളം ഉപയോഗശൂന്യമായി. കടുത്ത വേനലിലും വറ്റാതിരുന്ന കിണറുകളിലെ ജലനിരപ്പും ക്രമാതീധമായി താഴ്ന്നു. കൃഷിയിടങ്ങളിലെ നീർച്ചാലുകളും നിർജ്ജീവമായി.
തലസ്ഥാനത്തെ പ്രധാന കൃഷികളായ വാഴ, കപ്പ, നെല്ല്, പച്ചകറി എന്നിവ പ്രതിസന്ധിയിലാണ്. മലയോര മേഖലകളിൽ ഒരു ഏക്കറോളം വാഴ കൃഷി കരിഞ്ഞുണങ്ങിയെന്നാണ് റിപ്പോർട്ട്. ജലലഭ്യതയ്‌ക്കായി ജലസേചന വകുപ്പ് പ്രഖ്യാപിച്ച പദ്ധതികൾ പലതും പ്രഖ്യാപനത്തിലൊതുങ്ങി.
ഭൂഗർഭ ജലനിരപ്പ് വർഷം തോറും താഴുന്നത് ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണമാകുന്നു. കൂടാതെ കുടിവെള്ളമെത്തിക്കാനുള്ള പദ്ധതികളുടെ കാര്യക്ഷമത കുറഞ്ഞു. ഗ്രാമീണ കുടിവെള്ളപദ്ധതികൾ നോക്കുകുത്തിയായി.വെള്ളത്തിന്റെ ഉപയോഗം വർദ്ധിച്ചതും വെല്ലുവിളിയാണ്.
കുടിവെള്ള വിതരണത്തിന് തടസം വരരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജലക്ഷാമം ഈ വർഷത്തെ മാത്രം പ്രശ്നമല്ല.ജലക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ജലബഡ്ജറ്റിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുയാണ്. ജല ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനും ശാസ്ത്രീയ അടിത്തറയോടുകൂടിയ ജനകീയ പ്രവർത്തനമാണ് ജലബഡ്ജറ്റിലൂടെ ലക്ഷ്യമിടുന്നത്. വേനൽക്കാലത്തെ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഭാവിയിലെ പദ്ധതികളും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |