തിരുവനന്തപുരം: അമ്മയുടെ മാല പണയം വച്ച് കറണ്ട് ബില്ലടയ്ക്കാൻ ശ്രീദേവി കൊണ്ടുവന്ന പതിനായിരം രൂപ എങ്ങനെയും തിരിച്ചു നൽകണമെന്ന ചിന്തയിലാണ് ജനകീയ ഹോട്ടലിലെ സഹപ്രവർത്തകർക്ക്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രീദേവി കൊണ്ടുവന്ന പതിനായിരം രൂപ കൊണ്ട് കറണ്ട് ബില്ല് അടച്ച് ഓവർബ്രിഡ്ജിലെ എസ്.എം.വി സ്കൂളിനു സമീപത്തെ ജനകീയ ഹോട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. ഏഴര മാസമായി സബ്സിഡി മുടങ്ങിയതിനാൽ ഇവർക്ക് ആർക്കും ശമ്പളം ലഭിച്ചിട്ടില്ല. ഹോട്ടലായതിനാൽ മൂന്ന് നേരത്തെ ആഹാരത്തിന് മുട്ടില്ലെങ്കിലും പലരുടെയും വീട്ടിലെ അവസ്ഥ ദയനീയമാണ്. ഇതിനിടെയാണ് മറ്റൊരാവശ്യത്തിനായി അമ്മ ശാന്തയുടെ പക്കൽ നിന്ന് വാങ്ങിയ മാല ശ്രീദേവി പതിനായിരം രൂപയ്ക്ക് പണയം വച്ചത്. അത് എത്രയും പെട്ടെന്ന് തിരിച്ചെടുത്ത് കൊടുക്കണമെന്നുണ്ട്. പക്ഷേ വണ്ടിക്കൂലിക്കുള്ള കാശുപോലും ഇല്ലാത്തവർ എങ്ങനെ ഇത്രവലിയ തുക കണ്ടെത്തുമെന്ന ആശങ്കയുമുണ്ട്. മകളുടെ വിവാഹത്തിനായി എടുത്ത ലോൺ മുടങ്ങിയതിന്റെ ഉൾപ്പെടെ വലിയ കടത്തിലാണ് ശ്രീദേവി. മകൻ കൂലിപ്പണിക്കാരനാണ്. രണ്ടുപേരുടെയും തുച്ഛമായ വരുമാനത്തിലായിരുന്നു അമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത്. പുലർച്ചെ മൂന്നാകുമ്പോൾ ഹോട്ടലിൽ ജോലിക്കായി ഇറങ്ങുന്ന ശ്രീദേവിയും സഹപ്രവർത്തകരും രാത്രി 8ഓടെയാണ് തിരികെ വീട്ടിലെത്തുന്നത്.
ഹോട്ടൽ ജീവനക്കാരായ പത്തുപേരിൽ അഞ്ചുപേരും വിധവകളാണ്. ഹോട്ടലിലെ ശമ്പളം കിട്ടാതായതോടെ ലോണുകൾ മുടങ്ങിയവരും, ചിട്ടിഅടവുകൾ തെറ്റിയവരും, ഫീസ് അടയ്ക്കാതെ വഴിമുട്ടിയവരുമാണ് പലരും. എന്നാലും ദിനവും കിട്ടുന്ന വരുമാനത്തിൽ നിന്ന് ചെറിയ തുക ശ്രീദേവിയുടെ കടം വീട്ടാനായി മാറ്റിവയ്ക്കുമെന്നാണ് ജനകീയ ഹോട്ടലിന്റെ ഇൻ ചാർജ് കൂടിയായ സരോജം പറയുന്നത്.
പൊതുജനങ്ങൾക്ക് 20 രൂപ നിരക്കിൽ ഉൗണ് നൽകുന്ന സംരംഭം തടസമില്ലാതെ മുന്നോട്ടു പോകാനായി അമ്മയുടെ മാല പണയം വയ്ക്കാൻ ജീവനക്കാരി തയ്യാറായി. ആ സുമനസുപോലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലിരിക്കുന്നവർക്ക് ഉണ്ടായില്ലെന്നാണ് ഇവരുടെ പരാതി. കറണ്ട് ബില്ലിന്റെ കാര്യത്തിൽ കൈമലർത്തിയ നഗരസഭാധികൃതർ മാല തിരിച്ചെടുക്കാനുള്ള പണം അനുവദിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |