തിരുവനന്തപുരം: കഴിഞ്ഞ വർഷം വേണ്ടെന്നുവച്ച നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി വലിയമാറ്റങ്ങളോടെ വീണ്ടും പൊടി തട്ടിയെടുക്കുന്നു. തിരുവനന്തപുരത്തെ റെയിൽവേ ഗതാഗതം നോക്കി കോച്ച് ടെർമിനലിന്റെ ആവശ്യകതയുണ്ടോയെന്നറിയാൻ ദക്ഷിണ റെയിൽവേ സമഗ്രപഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അത് പരിശോധിച്ചശേഷമേ നിർമ്മാണത്തിൽ അന്തിമ തീരുമാനമെടുക്കൂവെന്നാണ് റെയിൽവേയുടെ പുതിയ നിലപാട്.
അതിനിടെ പുതിയ പദ്ധതിയനുസരിച്ച് നേമത്തിന്റെ പദ്ധതി വെട്ടിക്കുറയ്ക്കാനും നീക്കമുണ്ട്. മുമ്പുള്ള മാസ്റ്റർപ്ലാൻ പ്രകാരം രണ്ട് ഘട്ടങ്ങളിലായി ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള 5 പിറ്റ്‌ലൈനുകൾ,അറ്റകുറ്റപ്പണി കഴിഞ്ഞ ട്രെയിനുകൾ നിറുത്തിയിടാനുള്ള 6 സ്റ്റേബിളിംഗ് ലൈനുകൾ,പവർകാർ ഷെഡ്,സിക്ക് ലൈനുകൾ,ലെയ്‌ത്ത് തുടങ്ങിയ സൗകര്യങ്ങളാണ് വരേണ്ടത്. എന്നാൽ ഇപ്പോൾ 2 പിറ്റ്‌ലൈനുകൾ മാത്രമാണ് പരിഗണിക്കുന്നത്. 5 പിറ്റ്‌ലൈനുകളിൽ 3 ഷിഫ്റ്റുകളിലായി ഒരുദിവസം 15 ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്താമെങ്കിൽ രണ്ടാക്കി ചുരുക്കുന്നതോടെ 6 ട്രെയിനുകളുടെ അറ്റകുറ്റപ്പണി മാത്രമേ നടക്കുകയുള്ളൂവെന്നാണ് സ്ഥിതി.
സ്ഥല ലഭ്യതയാണ് നേമത്ത് വിപുലമായ പദ്ധതി നടപ്പാക്കാൻ തടസമെന്നാണ് റെയിൽവേയുടെ നിലപാട്. ചെന്നൈയിലെ ബേസിൻ ബ്രിഡ്‌ജ് കോച്ചിംഗ് ടെർമിനൽ മാതൃകയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് വികസനത്തിന് വഴിയൊരുക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. നിലവിൽ കൊച്ചുവേളിയിലും തിരുവനന്തപുരത്തുമുള്ള സൗകര്യങ്ങൾ അപര്യാപ്‌തമാണ്. തിരുവനന്തപുരത്ത് ശേഷിയുടെ ഇരട്ടിയോളം ട്രെയിനുകളാണിപ്പോൾ തന്നെ കൈകാര്യം ചെയ്യുന്നത്. നേമത്ത് മുപ്പതോളം ട്രെയിനുകളെ കൈകാര്യം ചെയ്യാൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം മുതൽ കന്യാകുമാരി വരെയുള്ള പാതയിരട്ടിപ്പിക്കൽ ജോലികൾക്കൊപ്പം നേമം റെയിൽവേ കോച്ചിംഗ് ടെർമിനൽ കൂടി തയ്യാറായാൽ തലസ്ഥാന നഗരത്തിലെ റെയിൽവേ വികസനത്തിന് കൂടുതൽ കരുത്താകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |