ബാലരാമപുരം: വീടുകൾ തോറും ഈസ്റ്രർ സന്ദേശ കാർഡുകളെത്തിച്ച് മുന്നണികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാംഘട്ടത്തിലേക്ക്. ഒരേ ദിവസം തന്നെ മൂന്ന് മുന്നണികളുടെയും ഈസ്റ്രർ സന്ദേശകാർഡുകൾ വീടുകളിലെത്തിയതും കൗതുകമായി.ഈസ്റ്റർ - റംസാൻ മതസൗഹാർദ്ദം സദസുകളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലാണ് സ്ഥാനാർത്ഥികൾ.ഈസ്റ്രർ - റംസാൻ വിരുന്നുകളിലും സ്ഥാനാർത്ഥികൾ പങ്കെടുത്തു. വീടുകൾ തോറും കയറിയുള്ള പ്രചാരണവും തകൃതിയാണ്.
ബൂത്ത് പ്രവർത്തകർക്ക് ഇലക്ഷൻ പ്രചാരണം നടത്താൻ കാശില്ലെന്ന പ്രചാരണവും പരസ്യമാക്കുകയാണ് സ്ഥാനാർത്ഥികൾ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതായി സി.പി.ഐ നേതൃത്വവും അറിയിച്ചു.അനുഭാവികളുടെയും രാഷ്ട്രീയ അഭ്യൂദയകാംക്ഷികളുടേയും പാർട്ടിപ്രവർത്തകരുടേയും സഹായത്താലാണ് ഇലക്ഷൻ വർക്കിന് കാശ് കണ്ടെത്തുന്നതെന്നാണ് സ്ഥാനാർത്ഥികളുടെ പരസ്യപ്രതികരണം.
പൊതുസ്ഥലങ്ങളിൽ ഇലക്ഷൻ യോഗങ്ങൾ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടവും നിലവിൽ വന്നതോടെ യോഗങ്ങളുടെ എണ്ണവും കുറഞ്ഞു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളും സർക്കാർ കാര്യാലയങ്ങളിൽ സ്ഥാപിച്ചിരുന്ന ബാനറുകളും പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ നീക്കം ചെയ്തു.ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്ന സ്ഥാനാർത്ഥികൾക്കെതിരെ പിഴ ചുമത്താനുള്ള നീക്കവും ആരംഭിച്ചു.
സി.എ.എ ബില്ലിനെതിരെ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരം മണ്ഡലത്തിൽ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ മുഖ്യമന്ത്രിയുടെ പര്യടന പരിപാടികൾക്ക് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ തുടക്കമായി.മുഖ്യൻ രംഗത്തിറങ്ങിയതോടെ ജില്ലയിലെ സി.പി.എം നേതൃത്വം ആവേശത്തിലാണ്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലാണ് പന്ന്യൻ രവീന്ദ്രൻ കഴിഞ്ഞ ദിവസം പര്യടനം നടത്തിയത്. വരും ദിവസങ്ങളിൽ മുഖ്യനോടൊപ്പം തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്ത് കൂടുതൽ വോട്ടുകൾ അനുകൂലമാക്കാനുള്ള നീക്കമാണ് സി.പി.ഐ നേതൃത്വത്തിന്റെ നീക്കം.എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി ആർ.ജെ.ഡി നെയ്യാറ്റിൻകരയിൽ പ്രകടനം നടത്തി.നെയ്യാറ്റിൻകര രവി,നെല്ലിമൂട് പ്രഭാകരൻ,കോമളദാസ്,കെ.കെ.ശ്രീകുമാർ,ടി.സദാനന്ദൻ,കൊടങ്ങാവിള അനിൽകുമാർ,എൻ.ശാന്തകുമാരി,ഉഷാദാസ്, സ്വർണ്ണമ്മ,കാരോട് ശിവദാസ്,തിരുപുറം വിൻസെന്റ്,പൊൻവിള നെൽസൺ,ജി.സുരേഷ്,അഡ്വ.വിൻസെന്റ്,ജെ.ജയകുമാർ,എസ്.ദിവാകരൻ നായർ,പോങ്ങിൽ മണി,ജെ.കുഞ്ഞുകൃഷ്ണൻ,ബിനോ ബൻസിഗർ തുടങ്ങിയവർ നേതൃത്വം നൽകി.
ബാലരാമപുരം അഞ്ചുവന്നം മുസ്ലിം ജമാഅത്തിൽ റംസാൻ നോമ്പുതുറ ചടങ്ങിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ പങ്കെടുത്തു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും എം.വിൻസെന്റ് എം.എൽ.എയും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. ജമാഅത്ത് പ്രസിഡന്റ് ഷാനവാസ്,ജനറൽ സെക്രട്ടറി എ.എസ് മൻസൂർ,കോൺഗ്രസ് ബാലരാമപുരം സൗത്ത് മണ്ഡലം പ്രസിഡന്റ് എ.അർഷാദ്,മുൻ മണ്ഡലം പ്രസിഡന്റ് എ.എം സുധീർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.തുടർന്ന് ബാലരാമപുരം ഫൊറോന ദേവാലയത്തിലെ പെസഹ വ്യാഴാഴ്ചത്തെ കുർബാനയിലും തരൂർ പങ്കെടുത്തു.എം.വിൻസെന്റ് എം.എൽ.എ,കെ.പി.സി.സി അംഗം വിൻസെന്റ് ഡി.പോൾ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അർഷാദ്,മെമ്പർ എൽ.ജോസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.വിശ്വാസികളോട് വോട്ടഭ്യർത്ഥന നടത്തിയാണ് ശശി തരൂർ മടങ്ങിയത്.
വിവിധ പഞ്ചായത്തുകൾ നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വതപരിഹാരം ഉറപ്പാക്കുന്ന വാഗ്ദാനവുമായാണ് എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുടെ പര്യടനം. ജനങ്ങളുടെ കുടിവെള്ള പ്രതിസന്ധി കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ആര്യങ്കോട് പഴഞ്ഞിപ്പാറ കോളനി നിവാസികൾക്ക് അദ്ദേഹം ഉറപ്പുനൽകി. ഇതേവരെ വികസനം ചെന്നെത്താത്ത ഒരുപാട് സ്ഥലങ്ങൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ സന്ദർശിച്ചെന്നും ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണെന്നും കേന്ദ്രസർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും നിർദ്ധന ജനവിഭാഗത്തിന് എത്തിച്ചാകൊടുക്കാൻ വിവിധ സർക്കാരുകൾ തയ്യാറായില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്രമന്ത്രിമാരെ പങ്കെടുപ്പിച്ച് വരുംദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |