വർക്കല: തീരദേശ മേഖലയായ ചിലക്കൂർ, വെട്ടൂർ ഭാഗങ്ങളിൽ ബുധനാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റിൽ നാശനഷ്ടം കണക്കാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഇന്നലെ 46 അപേക്ഷകൾ വെട്ടൂർ വില്ലേജ് ഓഫീസിൽ ലഭിച്ചു. കൂടുതൽ അപേക്ഷകൾ പ്രതീക്ഷിക്കുന്നതായി വില്ലേജ് ഓഫീസർ ഹരികൃഷ്ണൻ പറഞ്ഞു. മേൽക്കൂരകൾ ഇളകി മാറിയതും വീടുകൾക്ക് വിള്ളൽ സംഭവിച്ചതും ഉൾപ്പെടെ വലിയ നാശനഷ്ടമാണ് പഞ്ചായത്തിലെ ചിലക്കൂർ ഫിഷർമാൻ കോളനിയിലും ഊറ്റുകുഴി, ചാലക്കര പ്രദേശത്തും ഉണ്ടായത്.
പരാതികളും അപേക്ഷകളും പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിന് കൈമാറി. നാശനഷ്ടത്തിന്റെ ശതമാനം പഞ്ചായത്ത് ഓവർസിയറുടെയും എൻജിനിയറുടെയും മേൽനോട്ടത്തിൽ പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് വില്ലേജിലും തുടർന്ന് താലൂക്ക് തഹസിൽദാർക്കും സമർപ്പിക്കും. തകരാറിലായ വൈദ്യുതി ലൈനുകളും പോസ്റ്റുകളും കെ.എസ്.ഇ.ബി പുനഃസ്ഥാപിച്ചു. ഒന്നേകാൽ ലക്ഷത്തിന്റെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്ന് സ്ഥലം സന്ദർശിച്ച അഡ്വ.വി.ജോയി.എം.എൽ.എ പറഞ്ഞു. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും പഞ്ചായത്തുതല യോഗം ഇന്ന് ഉച്ചയ്ക്ക് 2ന് പഞ്ചായത്ത് ഹാളിൽ ചേരും. ഉപഗ്രഹ ചിത്രങ്ങൾ അടിസ്ഥാനമാക്കി കാലാവസ്ഥാ പഠനം ആവശ്യമാണെന്നുള്ള നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |