കല്ലമ്പലം: നാവായിക്കുളം ചെമ്മരുതി പഞ്ചായത്തുകളിൽ 6 പേർക്ക് തെരുവു നായയുടെ കടിയേറ്റു. മാവിൻമൂട് പാണന്തറ സ്വദേശികളുടെ വളർത്തു നായ്ക്കളെയും ആടുകളേയും നായ്ക്കൾ ആക്രമിച്ചു. മാവിൻമൂട് പൊയ്‌കവിള വീട്ടിൽ രാഗിണിഅമ്മ,ഐക്കോട്ട്കോണം കുളത്തിൻകര വീട്ടിൽ സിന്ധു,തൊഴിലുറപ്പ് തൊഴിലാളികളായ മാവിൻമൂട് ദേവകി ഭവനിൽ സന്ധ്യ,മാവിൻമൂട് പോങ്ങിൽ ചരുവിള വീട്ടിൽ അംബി,വിദ്യാർത്ഥികളായ പന്തുവിള കോണത്തു വീട്ടിൽ സംഗീത,പാണന്തറ അനുജ ഭവനിൽ അനഘ എന്നിവർക്കാണ് കടിയേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സമീപപ്രദേശത്ത് ഒരു നായ കഴിഞ്ഞദിവസം ചത്തു കിടന്നതായി നാട്ടുകാർ പറയുന്നു.നായ്ക്കളുടെ ആക്രമണത്തിൽ പ്രദേശത്തെ നാട്ടുകാർ ഒന്നടങ്കം ഭീതിയിലാണ്. പേപ്പട്ടിയാണോ എന്ന സംശയത്തിലാണ് പ്രദേശവാസികൾ.ആക്രമണം പതിവായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല.തെരുവുനായ്ക്കളുടെ വന്ധ്യംകരണവും നിയന്ത്രണവും നടപ്പാക്കുമെന്ന് പറയുന്നതല്ലാതെ യാതൊരുനടപടിയും ഇതുവരെ ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |