തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ചത്. സമൂഹമാദ്ധ്യമങ്ങളിലൂടെ പെൺകുട്ടി അധിക്ഷേപത്തിന് ഇരയായെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.
പെൺകുട്ടി സൈബർ ആക്രമണത്തിന് ഇരയായതായി കുടുംബം പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നാണ് വിവരം. വിദ്യാർത്ഥിനി പ്ളസ് ടു പരീക്ഷയിൽ തോറ്റതിൽ മനോവിഷമത്തിലായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
മാതാപിതാക്കളും സഹോദരനും സന്തോഷവാന്മാരായിരിക്കണം എന്നുമാത്രമാണ് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നതെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ 18കാരി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം രാത്രിയാണ് മരണത്തിന് കീഴടങ്ങുന്നത്. നെടുമങ്ങാട് സ്വദേശിയായ ഒരു യുവാവുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും ഈ സൗഹൃദം അവസാനിപ്പിച്ചതിന് പിന്നാലെ യുവാവ് സമൂഹമാദ്ധ്യമങ്ങളിൽ പെൺകുട്ടിയെ അധിക്ഷേപിച്ചെന്നും ആരോപണമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |