തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരത്തിൽ പദ്ധതി തയ്യാറാക്കി നവീകരിച്ചിട്ടും മ്യൂസിയം ജംഗ്ഷൻ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. സ്ഥലമെടുപ്പ് നടക്കാത്തതിനെത്തുടർന്നാണ് വിഭാവനംചെയ്ത രീതിയിൽ നവീകരണം സാദ്ധ്യമാകാതിരുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി 84 ജംഗ്ഷനുകൾ നവീകരിച്ചിരുന്നു. അതിൽ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം റോഡ് ഡെവലപ്മെന്റ് കമ്പനി മ്യൂസിയം ജംഗ്ഷനും നവീകരിച്ചത്. പദ്ധതിപ്രകാരം സി.കേശവന്റെ പ്രതിമ നിലനിൽക്കുന്ന ട്രാഫിക് ഐലന്റ് നവീകരിച്ച് റോസ് ഗാർഡനാക്കി. മെയിൻ റോഡ് അടക്കമുള്ളവ വീതികൂട്ടി ടാർ ചെയ്തു. നടപ്പാതയും നവീകരിച്ചു. എന്നാൽ, പൊലീസ് സ്റ്റേഷന്റെ കോമ്പൗണ്ട് മതിലും കനകക്കുന്ന് പാലസിന്റെ മതിലും മാറ്റി സ്ഥാപിക്കാനായില്ല. ഇവിടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ അംഗീകരിച്ചില്ല.
കനകനഗർ റോഡിൽ നിന്ന് വെള്ളയമ്പലത്തേക്ക് പോകുന്നതിനായി വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് നൽകുന്നതിനാണ് വിഭാവനം ചെയ്തിരുന്നത്. എന്നാൽ സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാതിരുന്നതിനാൽ അത് നടപ്പായില്ലെന്ന് ടി.ആർ.ഡി.സി.എൽ എം.ഡി അനിൽകുമാർ പണ്ടാല പറഞ്ഞു. മ്യൂസിയം പൊലീസ് സ്റ്റേഷൻ മാറ്റിസ്ഥാപിക്കണമെന്ന നിർദ്ദേശവും അംഗീകരിച്ചില്ല. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പ്രതിമ സ്ഥാപിച്ചതും നഗരസഭ ഇ- ടോയ്ലെറ്റ് സ്ഥാപിച്ചതും ജംഗ്ഷൻ നവീകരണത്തിനായി നിർദ്ദേശിച്ച സ്ഥലത്തായിരുന്നു. കനക നഗറിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിനായി ടൂറിസം വകുപ്പ് മൂന്ന് മീറ്റർ സ്ഥലം വിട്ടുകൊടുത്തെങ്കിലും അവിടെ കടകൾ പണിതതോടെ വീതി കുറഞ്ഞെന്നും അനിൽകുമാർ പറഞ്ഞു.
കുരുക്ക് മുറുക്കി
തൊണ്ടിവാഹനങ്ങളും
മ്യൂസിയം പൊലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ റോഡരികിൽ നിന്ന് മാറ്റണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അടക്കമുള്ളവർ നിർദ്ദേശിച്ചിട്ടും അത് പാലിക്കപ്പെട്ടിട്ടില്ല. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. കനകനഗറിലേക്കുള്ള റോഡിലും മ്യൂസിയത്തിന്റെ കിഴക്കേ ഗേറ്റിന് സമീപവും നിരവധി വാഹനങ്ങളാണ് പിടിച്ചിട്ടിരിക്കുന്നത്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയെടുത്ത ശേഷം വിട്ടുകൊടുക്കണമെന്ന പൊലീസ് മേധാവിയുടെ നിർദ്ദേശവും പാലിക്കപ്പെടുന്നില്ല. ഉടമകൾ വാഹനം ഏറ്റെടുക്കാത്തതിനാലാണ് വാഹനങ്ങൾ അവിടെ കിടക്കുന്നതെന്നാണ് പൊലീസ് അധികൃതർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |