വിതുര: പൊന്മുടിയിൽ കഴിഞ്ഞ ദിവസം വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പതിമൂന്നാം വളവിന് സമീപമാണ് മൂന്ന് കാട്ടാനകൾ എത്തിയത്. ധാരാളം സഞ്ചാരികൾ എത്തിയ സമയത്താണ് ആനക്കൂട്ടം ഇറങ്ങിയത്. ഇത് യാത്രക്കാരെ ഭീതിയിലാക്കി. രണ്ട് ദിവസമായി ഈ മേഖലയിൽ ആന ശല്യമുണ്ടായിരുന്നു. കഴിഞ്ഞദിവസം മണിക്കൂറുകളോളം ഇവിടെ തുടർന്നിരുന്ന ഇവയെ വനപാലകരെത്തിയാണ് വനത്തിലേക്ക് തുരത്തിയത്.
രണ്ടു ദിവസം മുമ്പ് പത്താം വളവിന് സമീപമെത്തിയ കാട്ടാനകൾ സഞ്ചാരികളെ ഓടിച്ചിരുന്നു. മഴ കനത്തതോടെ പൊന്മുടി- കല്ലാർ പാതയിൽ ആനശല്യം രൂക്ഷമാവുകയാണ്. പ്രദേശത്തെ മരങ്ങളും വൈദ്യുതി തൂണുകളും ഇവ നശിപ്പിക്കുന്നതും പതിവാണ്. രാത്രിയിൽ നടുറോഡിലാണ് കാട്ടാനകൾ കിടന്നുറങ്ങുന്നത്. രാവിലെ കെ.എസ്.ആർ.ടി.സി ബസ് എത്തി ഹോൺ മുഴക്കുമ്പോഴാണ് ഇവ വനത്തിലേക്ക് പോകുന്നത്.
സഞ്ചാരികൾ ഒഴുകുന്നു
പ്രതികൂല കാലാവസ്ഥയെ തുടർന്ന് രണ്ടാഴ്ചയായി അടച്ചിട്ടിരുന്ന പൊന്മുടി തുറന്നതോടെ സഞ്ചാരികളുടെ തിരക്കേറുകയാണ്. പൊന്മുടിയിൽ ഇപ്പോൾ നല്ലമഴയും മഞ്ഞുമുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ തിരക്ക്. ഈ ദിവസങ്ങളിൽ അപ്പർ സാനിറ്റോറിയം വാഹനങ്ങളാൽ നിറയും. ഗതാഗതക്കുരുക്കും രൂക്ഷമാകും.
ജാഗ്രത പാലിക്കണം
കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ സഞ്ചാരികൾ വനത്തിനുള്ളിലേക്ക് കയറരുതെന്നും കാട്ടാനകളെ കണ്ടാൽ ഫോട്ടോ എടുക്കുവാൻ ശ്രമിക്കരുതെന്നും പൊന്മുടി ഇക്കോ ഡെവല്പ്മെന്റ് കമ്മിറ്റി അറിയിച്ചു. സഞ്ചാരികൾ പൊലീസിന്റേയും വനപാലകരുടേയും നിർദ്ദേശങ്ങൾ പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |