വട്ടപ്പാറ: പഞ്ചായത്ത് റോഡുകൾ പോലും അഞ്ച് വർഷത്തിലൊരിക്കൽ നവീകരിക്കുമ്പോഴും പതിറ്റാണ്ടുകളായി ഒരു നവീകരണ പ്രവർത്തനങ്ങളുമില്ലാതെ വട്ടപ്പാറ - വെഞ്ഞാറമൂട് സംസ്ഥാനപാത. സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നായ ഇവിടെ റോഡിൽ അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ട് കാലമേറെയാകുന്നു. മണ്ണന്തല മുതൽ വെഞ്ഞാറമൂട് വരെയുള്ള ഭാഗത്താണ് പ്രധാനമായും അപകടങ്ങൾ ഉണ്ടാകുന്നത്. റോഡിന് വീതി ഇല്ലാത്തതും കുത്തനെയുള്ള വളവുകളുമാണ് ഇതിന് കാരണം. എം.സി റോഡിന് വീതികൂട്ടി വളവുകൾ നിവർത്തുമെന്ന് വാഗ്ദാനം അല്ലാതെ ഇതുവരെയും അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. പ്രദേശത്ത് അപകടങ്ങൾ നടക്കാത്ത ദിവസങ്ങളില്ലെന്ന് നാട്ടുകാർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നതും ഇവിടെ നിത്യസംഭവമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പാതയോരത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് കാരണം കിലോമീറ്ററുകളോളം വാഹനങ്ങൾ നിറുത്തിയിടേണ്ട അവസ്ഥയാണ്. വീതികുറഞ്ഞ റോഡിലൂടെ വളവ് തിരിഞ്ഞു വരുന്ന വാഹനങ്ങൾ റോഡിന്റെ മറുവശത്തെത്തവെ അപകടങ്ങൾ ഉണ്ടാകുന്നതും സ്ഥിരംകാഴ്ചയാണ്.വളവുകൾ നിവർത്തി റോഡിന് വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്നും അതിലൂടെ അപകട സാധ്യത ഇല്ലാതാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
അപകട സ്പോട്ടുകൾ
വട്ടപ്പാറ അമ്പല നഗറിലെ വളവ്, കണക്കോട് തണ്ണിപാറ വളവ്, വേറ്റിനാട് വില്ലേജ് ഓഫീസിന് മുൻപിലത്തെ വളവ്, പിരപ്പൻകോട് ജംഗ്ഷനിലെ വളവ് എന്നിവിടങ്ങളിലാണ് പ്രധാനമായും അപകടങ്ങളുണ്ടാകുന്നത്.
ഗതാഗതക്കുരുക്കാണ്
ഈ റോഡിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് വെമ്പായം. മൂന്ന് റോഡുകൾ സന്ധിക്കുന്ന ഇവിടെ മിക്കപ്പോഴും ഗതാഗതക്കുരുക്കാണ്. സിഗ്നൽ ലൈറ്റ് പലപ്പോഴും പ്രവൃത്തിക്കാത്തതിനാൽ രാവിലെയും വൈകിട്ടും തിരക്കുള്ള സമയങ്ങളിൽ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |