വിതുര: മലയോര വന മേഖലയിൽ ശക്തമായ മഴ. പൊൻമുടി ബോണക്കാട്,കല്ലാർ,പേപ്പാറ മേഖലകളിലാണ് മഴ ശക്തി പ്രാപിച്ചിരിക്കുന്നത്. വനത്തിൽ നിന്ന് നദിയിലേക്ക് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ട്. വ്യാപകമായി കരയിടിച്ചിലുമുണ്ടായി. താഴ്ന്ന പ്രദേശങ്ങളൊക്കെ വെള്ളത്തിൽ മുങ്ങി. നദികളിലെ നീരൊഴുക്കും ഗണ്യമായി ഉയർന്നിട്ടുണ്ട്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ മിക്ക മേഖലകളിലും വെള്ളക്കെട്ടുണ്ട്. വ്യാപകമായ കൃഷിനാശവുമുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയിരുന്ന കൃഷികളൊക്കെയും നശിച്ചു. ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വൈദ്യുതിലൈനുകളും തകർന്നു.
മണ്ണിടിച്ചിൽ
മഴയെ തുടർന്ന് പൊൻമുടി കല്ലാർ റൂട്ടിൽ പൊൻമുടി ഇരുപത്തിരണ്ടാംവളവിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ച് മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.വിതുരയിൽ നിന്ന് ഫയർഫോഴ്സെത്തി മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. പൊൻമുടി -വിതുര റൂട്ടിൽ മറ്റ് രണ്ടിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
പൊൻമുടി അടച്ചു
ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാദ്ധ്യതയും കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പൊൻമുടി അടച്ചിടുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |