പൂവാർ: കേരളത്തിലെ അതിമനോഹര ബീച്ചുകളിൽ ഒന്നായ പൂവാറിലെ ഗോൾഡൻ ബീച്ച് ഇപ്പോൾ മാലിന്യത്തിൽ മുങ്ങി വൃത്തിഹീനമായിരിക്കുകയാണ്. കടലിൽ നിന്നും തീരത്തേക്ക് എത്തുന്നത് മലിന്യ തിരകളാണ്. ഇതിൽ ജീർണ്ണിച്ച അറവ് മാലിന്യങ്ങളും, അഴുകിയ മറ്റ് ഭക്ഷണപദാർത്ഥങ്ങളുമുണ്ട്. പഴന്തുണികളും വൃക്ഷ ശിഖരങ്ങളും അവിടവിടെ കൂടി കിടക്കുന്നു. ചപ്പുചവറുകളും പ്ലാസ്റ്റിക്ക് ബോട്ടിലുകളും തീരത്ത് ചിതറി കിടക്കുകയാണ്. രാസമാലിന്യങ്ങളും കൂട്ടത്തിലുണ്ട്. ഇതെല്ലാം സഞ്ചാരികളുടെ മണൽ പരപ്പിലൂടെയുള്ള സുഗമമായ യാത്രയെ തടസ്സപ്പെടുത്തുന്നു. കൂടാതെ മഴക്കാലമായതിനാൽ പകർച്ച വ്യാധിഭീതി ടൂറിസ്റ്റുകൾക്കും പ്രദേശ വാസികൾക്കുമുണ്ട്. മണിക്കൂറുകളോളം തീരത്ത് ചെലവഴിച്ചിരുന്നവർ വന്നയുടൻ മടങ്ങിപ്പോകുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ചെറു കച്ചവടക്കാർ പറയുന്നു.
നെയ്യാർ നദി അറബിക്കടലിൽ വന്നുചേരുന്ന പൊഴിക്കരയുടെ മനോഹാരിത കാണുന്നതിനും ബ്രേക്ക് വാട്ടറിൽ ബോട്ട് സവാരി കഴിഞ്ഞ് തീരത്ത് വിശ്രമിക്കാനുമാണ് ടൂറിസ്റ്റുകൾ ഗോൾഡൻ ബീച്ചിൽ എത്തുന്നത്. കടൽക്ഷോഭം രൂക്ഷമായ നാളുകളിൽ ടൺ കണക്കിന് മാലിന്യങ്ങളാണ് തീരത്ത് അടിഞ്ഞുകൂടിയത്. പൊഴിയൂരിലെ പരുത്തിയൂർ തീരം മുതൽ ഗോൾഡൻ ബീച്ച് അവസാനിക്കുന്നിടം വരെ മാലിന്യം ചിതറി കിടക്കുന്നതിനാൽ ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടായി മാറിയിട്ടും അധികൃതർ ഉചിതമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
** മത്സ്യ സമ്പത്തിനും ഭീഷണി
രാസമാലിന്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് മത്സ്യസമ്പത്ത് ഗണ്യമായി കുറയാൻ കാരണമാകുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ കടൽ പക്ഷികൾക്കും ഭീഷണിയാണെന്നാണ് നാഷണൽ അക്കാഡമി ഒഫ് സയൻസിന്റെ പഠനങ്ങളും വ്യക്തമാക്കുന്നത്. ഇത്തരം അറിവുകൾ ഇപ്പോൾ മത്സ്യത്തൊഴിലാളികളെ കൂടുതൽ ആശങ്കപ്പെടുത്തുകയുമാണ്. അതുകൊണ്ടുതന്നെ പല തീരങ്ങളിലും മത്സ്യത്തൊഴിലാളികൾ സംഘമായി മാലിന്യങ്ങൾ വാരിമാറ്റുന്നത് കാണാം. പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘടനകളും സാമൂഹ്യ സാംസ്ക്കാരിക സംഘടനകളും സംയുക്തമായി പലതവണ ഗോൾഡൻ ബീച്ചും പരിസര പ്രദേശങ്ങളും വൃത്തിയാക്കിയിരുന്നു.
** തീരം മാലിന്യമുക്തമാക്കിയിട്ടും
പൂവാർ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളുടെയും ബോട്ട് ജീവനക്കാരുടെയും സഹകരണത്തോടെ അടുത്തിടെ തീരം മാലിന്യ മുക്തമാക്കി. എന്നാൽ മാലിന്യങ്ങൾ വീണ്ടും കടലിൽ എത്തുകയും അവ തീരത്തടിയുകയും ചെയ്യുന്നു. മാലിന്യങ്ങൾ കലിൽ തള്ളുന്നത് തടയാനോ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനോ അധികൃതർ തയാറാകുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനായി പൂവാർ ഗ്രാമപഞ്ചായത്തും പൊലീസും സംയുക്തമായി ആവിഷ്കരിച്ച പദ്ധതികൾ പാളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |