കുടിവെള്ള വിതരണത്തിന് ബദൽ സംവിധാനം ഏർപ്പെടുത്തി
തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം കനകനഗറിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നിറുത്തിവച്ച ജലവിതരണം നാളെ പുനഃസ്ഥാപിക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വെള്ളയമ്പലം ഒബ്സർവേറ്ററി ഹില്ലിലെ ലൈനിൽ ബദൽ സംവിധാനം വാട്ടർഅതോറിട്ടി ഏർപ്പെടുത്തിയതിനെ തുടർന്ന് ഭാഗികമായി ജലം വിതരണം ചെയ്യാൻ കഴിഞ്ഞു. മറ്റ് സ്ഥലങ്ങളിൽ ശേഖരിച്ചിരുന്ന ജലം തീർന്നതോടെ ജനങ്ങൾ ബുദ്ധിമുട്ടിലായി. ഇവിടങ്ങളിൽ ടാങ്കറിൽ കൂടുതൽ വെള്ളമെത്തിക്കുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 5.30ഓടെയാണ് ജല അതോറിട്ടിയുടെ ഗസ്റ്റ് ഹൗസിന് മുന്നിലെ 700 എം.എം ഡക്‌ട് അയൺ പൈപ്പ് പൊട്ടിയത്. അന്ന് രാത്രിയോടെ അറ്റകുറ്റപ്പണി ആരംഭിച്ചു. ഇന്നലെ രാത്രിയോടെ പമ്പിംഗ് പുനരാരംഭിക്കാമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷയെങ്കിലും വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് സ്ഥലത്ത് വൻ ഗർത്തം രൂപപ്പെട്ടതിനാൽ പൈപ്പ് സ്ഥാപിക്കുന്നത് നീണ്ടുപോകുകയായിരുന്നു. പൈപ്പ് ലൈനിന് സമീപം മണ്ണിളക്കി മാറിയ സ്ഥലത്ത് കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. കോൺക്രീറ്റ് ഉറച്ചശേഷമാകും പൈപ്പ് ലൈനുകൾ കൂട്ടിയോജിപ്പിക്കുക. ആകെ 12 മീറ്റർ ദൂരത്തിൽ രണ്ട് പൈപ്പുകളാണ് മാറ്റിയിടുന്നത്.
കേടാകാത്തതിനാൽ പൈപ്പുകളിലൊരെണ്ണം ഉപയോഗിക്കും. രണ്ടാമത്തെ പൈപ്പിന്റെ വശങ്ങൾ പൊട്ടിപ്പോയതിനാൽ വാട്ടർ അതോറിട്ടിയുടെ പി.ടി.പി നഗറിലെ ഓഫീസിൽ നിന്ന് പുതിയ ഡി.ഐ പൈപ്പ് കൊണ്ടുവന്നിട്ടുണ്ട്. കോൺക്രീറ്റ് ഉറച്ച ശേഷം ഇന്ന് രാത്രിയോടെ മാത്രമേ പൈപ്പുകൾ വിളക്കിച്ചേർക്കൂ. പൈപ്പ് പൊട്ടലിനെ തുടർന്ന് ഒലിച്ചുപോയ റോഡ് പിന്നീട് ടാർ ചെയ്യും.
വിളിക്കാം
ടാങ്കർ വെള്ളത്തിന്: 8547697340, സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ജലം
ആവശ്യമുള്ളവർ 9496434488 ( 24 മണിക്കൂർ ), 0471 2377701.
ഫോട്ടോ: വെള്ളയമ്പലം കനകനഗറിൽ പൈപ്പ്
പൊട്ടിയ സ്ഥലത്ത് നിർമ്മാണം നടക്കുന്നു
ഫോട്ടോ: നിശാന്ത് ആലുകാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |