വക്കം: ചരിത്ര പുരുഷൻ നാറാണത്ത് ഭ്രാന്തൻ നിർമ്മിച്ച നാറാണത്ത് ചിറ വിസ്മൃതിയിലേക്ക്. കല്ലമ്പലം ജംഗ്ഷന് സമീപം കരവാരം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ചിറ ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിക്കും തോറും മലിനമാകുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
ഒരു കാലത്ത് നാടിന്റെ പ്രധാന ജലസ്രോതസായിരുന്നു നാറാണത്ത് ചിറ. പഴയ കാലത്തെ എൻജിനിയറിംഗ് വൈഭവം വെളിപ്പെടുത്തുന്ന തരത്തിൽ നിർമ്മിച്ചതാണീ ചിറ. എന്നാലിപ്പോൾ നാറാണത്ത് ചിറ പേരിൽ മാത്രമൊതുങ്ങി. ഒന്നര ഏക്കറോളം വിസ്തൃതി ഉണ്ടായിരുന്ന ചിറ ഇപ്പോൾ വിസ്തൃതി കുറഞ്ഞു.
പഴയ കാലത്ത് ചിറയിൽ വെള്ളം ശേഖരിച്ച് നിറുത്തുന്നതിനും മഴക്കാലത്ത് അധികജലം പുറത്ത് കളയുന്നതിന് കരിങ്കല്ലിൽ നിർമ്മിച്ച പുലിക്കണ്ണുകൾ ഉണ്ടായിരുന്നു. പുലിക്കണ്ണ് വഴി പുറത്തേക്ക് ഒഴുകുന്ന ജലമാണ് തൊട്ടടുത്ത കോമല്ല ഏലയിലെ കൃഷിക്ക് ഉപയോഗിച്ചിരുന്നത്. പിന്നീട് കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ നാറാണത്ത് ചിറയുടെ പതനവും ആരംഭിച്ചു. 2017ലെ നവീകരണ കാലത്ത് ചിറ രണ്ടായി തിരിക്കണമെന്ന നാട്ടുകാരുടെ നിർദ്ദേശം ബന്ധപ്പെട്ടവർ ചെവിക്കൊണ്ടില്ല. കന്നുകാലികളെ ചിറയിൽ ഇറക്കി വൃത്തിയാക്കിയതോടെ ചിറ മുഴുവനായി നശിച്ചു. മറിച്ച് രണ്ടായി തിരിച്ചിരുന്നെങ്കിൽ ഒരു ഭാഗം പൊതുജനങ്ങൾക്ക് കൂടി ഉപയോഗിക്കാൻ കഴിയുമായിരുന്നു.
പുതിയ നവീകരണ പ്രവർത്തനങ്ങൾ ചിറയ്ക്ക് ഗുണകരമല്ലാതായി. കുളത്തിലെ പുലിക്കണ്ണുകൾ നീക്കം ചെയ്തു. പിന്നെ പുറത്തേക്ക് വെള്ളം ഒഴുകാതെയായി. കുളത്തിൽ ചെളി കെട്ടി. വെള്ളം മലിനമായി. വർഷങ്ങൾ കഴിഞ്ഞു. വീണ്ടും സ്ഥലം എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ച് കുളത്തിന്റെ പാർശ്വഭിത്തി കെട്ടി നവീകരിച്ച ശേഷം സംസ്ഥാന മത്സ്യഫെഡിന്റെ സഹായത്തോടെ ജനകീയ മത്സ്യകൃഷി ആരംഭിച്ചു. വിളവെടുപ്പിന് 2018ൽ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിഅമ്മ തന്നെയെത്തി. വീണ്ടും നാറാണത്ത് ചിറയുടെ കഷ്ടകാലവും ആരംഭിച്ചു. പകലും രാത്രിയും ചിറക്കര സാമൂഹിക വിരുദ്ധർ കൈയടക്കി. പ്ലാസ്റ്റിക് കുപ്പികൾ കുളത്തിലേക്ക് വലിച്ചെറിയൽ ആരംഭിച്ചു. നീരോഴുക്ക് നിലച്ചു. ചിറക്കരയിൽ നിന്ന് പാഴ് ചെടികൾ കുളത്തിലേക്ക് വളർന്നിറങ്ങി. വീണ്ടും ചിറ പഴയപടിയായി.
ക്യാപ്ഷൻ: നാറാണത്ത് ചിറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |