തിരുവനന്തപുരം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഞ്ഞൂറിലേറെ സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര വിവാദമായ സാഹചര്യത്തിൽ വീഴ്ച സമ്മതിച്ചും ക്ഷമ ചോദിച്ചും സമ്മേളന സ്വാഗതസംഘം. പ്രതിനിധി സമ്മേളനത്തിന്റെ സമാപനദിവസമായ ഇന്നലെ പുതിയ ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം പ്രതിനിധികളോടായി നടത്തിയ നന്ദിപ്രകടനത്തിനിടെയാണ് സ്വാഗതസംഘം കൺവീനർ എസ്. അജയകുമാർ ക്ഷമ ചോദിച്ചത്.
തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദന ഉണ്ടാക്കിയതായി മനസിലാക്കുന്നുവെന്നും അങ്ങനെ സംഭവിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ധീരജിന്റെ രക്തസാക്ഷിത്വത്തിനിടെ തിരുവാതിര ആഘോഷിച്ചത് അവിവേകവും ഔചിത്യക്കേടുമായെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു. പൊതുവേദിയിൽ 150 പേരെ ആകാവൂ എന്ന കൊവിഡ് മാനദണ്ഡം കാറ്റിൽപ്പറത്തിയെന്ന വിമർശനവുമുയർന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |