വിതുര: തൊളിക്കോട് പഞ്ചായത്തിലെ മലയടി വാർഡിന്റെ പരിധിയിൽപ്പെടുന്ന പൊൻപാറ -ചീറ്റിപ്പാറ റോഡിന് ഒടുവിൽ ശാപമോക്ഷമായി. പഞ്ചായത്തിൽ നിന്ന് അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ച് റോഡ് കോൺഗ്രീറ്റ് നടത്തിയതോടെ നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ഇനി സുഗമമായി യാത്രചെയ്യാം.
ഈ റോഡിന്റെ തകർച്ചമൂലം അനവധി അപകടങ്ങൾ ഉണ്ടാകുകയും, ബൈക്ക് യാത്രികരായ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ചീറ്റിപ്പാറ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രാവശ്യം സമരങ്ങളും അരങ്ങേറിയിരുന്നു. മന്ത്രിക്കും, എം.പിക്കും, എം.എൽ.എയ്ക്കും വരെ നാട്ടുകാർ നിരവധി പ്രാവശ്യം നിവേദനം നൽകിയിട്ടുണ്ട്. പൊൻപാറ -ചീറ്റിപ്പാറ റോഡിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മലയടി വാർഡ് മെമ്പർ എസ്.എസ്.ബിനിതാമോൾ പ്രശ്നത്തിൽ ഇടപെടുകയും പഞ്ചായത്ത് ഫണ്ടിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു. തുടർന്ന് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
സഞ്ചാരികളും ദുരിതത്തിലായിരുന്നു
പ്രസിദ്ധമായ ചീറ്റിപ്പാറ ശ്രീ ആയിരവില്ലി തമ്പുരാൻ ക്ഷേത്രത്തിലേക്ക് എത്തുന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവിടെ സ്ഥിതിചെയ്യുന്ന ആദിവാസി സമൂഹത്തിന്റെ നിയന്ത്രണത്തിലുള്ള പ്രസിദ്ധമായ ക്ഷേത്രത്തിൽ ധാരാളം പേർ എത്താറുണ്ട്. റോഡ് ദുർഘടാവസ്ഥയിലായതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതമായി മാറി.
മാത്രമല്ല വിനോദസഞ്ചാരികളുടെ പറുദീസയായ ചീറ്റിപ്പാറയിലും ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്. അപകടം പതിയിരിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാണ് സഞ്ചാരികൾ ചീറ്റിപ്പാറയിൽ സന്ദർശനം നടത്തിയിരുന്നത്.
ഉദ്ഘാടനം ചെയ്തു
തൊളിക്കോട് പഞ്ചായത്തിലെ പൊൻപാറ -ചീറ്റിപ്പാറ റോഡിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മലയടി വാർഡ്മെമ്പർ എസ്.എസ്. ബിനിതാമോൾ, വിനോബാനികേതൻ വാർഡ് മെമ്പർ ആർ.ലിജുകുമാർ, തച്ചൻകോട് വാർഡ് മെമ്പർ തച്ചൻകോട് വേണുഗോപാൽ, പുളിമൂട് വാർഡ് മെമ്പർ ജെ.അശോകൻ, ആദിവാസി കാണിക്കാർ സംയുക്തസംഘം സംസ്ഥാനജനറൽ സെക്രട്ടറി പൊൻപാറ കെ.രഘു, ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആദർശ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |