തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യാൻ ഏഴ് മാസം മാത്രം ശേഷിക്കെ ഡിസംബറിൽ നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിച്ചില്ലെങ്കിൽ 2023 ഏപ്രിലിൽ പണി പൂർത്തിയാക്കാമെന്ന് അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിനെ അറിയിച്ചു. ഡിസംബറിൽ തന്നെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് അദാനി ഗ്രൂപ്പിനും താത്പര്യം. ശ്രീലങ്കയിലുണ്ടായ പ്രശ്‌നങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെയൊന്നും ശ്രീലങ്കയിലെ സ്ഥിതിഗതികൾ നേരെയാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ കാലാവസ്ഥ, കല്ലിന്റെ ലഭ്യത അടക്കമുളള കാര്യങ്ങൾ പരിഗണിച്ച് തുറമുഖം കമ്മിഷൻ ചെയ്യുന്നത് ഏപ്രിലിലേക്ക് മാറ്റണമെന്നാണ് അദാനി ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ആവശ്യം കേട്ടെങ്കിലും ഡിസംബറിൽ തന്നെ കഴിവതും പണി പൂർത്തിയാക്കണമെന്നാണ് അദാനിയോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
കേന്ദ്രവിഹിതം ഉടൻ
തുറമുഖ നിർമ്മാണത്തിന്റെ കേന്ദ്രവിഹിതമായ 816 കോടി കേന്ദ്രസർക്കാർ ഉടൻ നൽകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാന വിഹിതമായ 400 കോടി അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് ഉടൻ നൽകേണ്ടെന്നാണ് തീരുമാനം. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടും അദാനിയും തമ്മിലുളള ആർബിട്രേഷൻ തർക്കം നടക്കുന്നതിനിടെ സംസ്ഥാനവിഹിതം നൽകുന്നത് തിരിച്ചടിയാകുമെന്നാണ് തുറമുഖ വകുപ്പിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.
റെയിൽപ്പാതയ്‌ക്ക് സ്ഥലമേറ്റെടുപ്പ് ഉടൻ
വിഴിഞ്ഞം തുറമുഖപദ്ധതി പ്രദേശത്തേക്ക് ബാലരാമപുരത്ത് നിന്ന് ആരംഭിക്കുന്ന റെയിൽപ്പാതയ്‌ക്ക് വേണ്ട ഭൂമിയുടെ സ്ഥലമേറ്റെടുപ്പ് ഉടൻ ആരംഭിക്കും. തുറമുഖത്ത് നിന്നുള്ള കണ്ടെയ്‌നറുകൾ ട്രെയിൻ മാർഗം തിരുവനന്തപുരം - കന്യാകുമാരി റൂട്ടിലെ പ്രധാന പാതയിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് പാത പണിയുന്നത്. 1050 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർമ്മാണ ചുമതല. തറനിരപ്പിൽ നിന്ന് 15 മുതൽ 30 മീറ്റർ വരെ താഴ്‌ചയിലാണ് റെയിൽപ്പാത കടന്നുപോവുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |