തിരുവനന്തപുരം: തലസ്ഥാന നഗരവീഥികളുടെ വികസനത്തിനായി ആവിഷ്കരിച്ച സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രോജക്ട് രണ്ടാം ഘട്ടത്തിലേക്ക്. വിവിധ നഗരപാതകൾ വികസിപ്പിക്കുന്ന 'ട്രിവാൻഡ്രം ഫേസ്-ടു' എന്ന രണ്ടാംഘട്ട പദ്ധതിക്ക് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഉടൻ തുടക്കംകുറിക്കും. സ്വകാര്യ-പൊതു-പങ്കാളിത്തത്തോടെ (പി.പി.പി) നടപ്പാക്കുന്ന ഈ ഘട്ടത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമുള്ള 50 കിലോമീറ്റർ നഗര റോഡുകൾ വികസിപ്പിക്കാനാണ് പദ്ധതി. ബിൽഡ്-ഓപ്പറേറ്റ്-ട്രാൻസ്ഫർ (ബി.ഒ.ടി) മാതൃകയിലെ പദ്ധതിലേക്കായി അമ്പലമുക്ക്-പരുത്തിപ്പാറ റോഡ്, വഴുതക്കാട്-പാങ്ങോട് റോഡ് എന്നിവ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ റോഡുകൾ കണ്ടെത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി) കെ.ആർ.എഫ്.ബിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ട്രാവൻകൂർ റോഡ്‌സ് ഡെവലപ്‌മെന്റ് കമ്പനിക്കാണ് (ടി.ആർ.ഡി.സി) പദ്ധതിയുടെ നടത്തിപ്പ് ചുമതല.
രണ്ടാം ഘട്ടം പി.പി.പി മാതൃകയിൽ
'ട്രിവാൻഡ്രം ഫേസ്-ടു' പദ്ധതി സ്വകാര്യ-പൊതു-പങ്കാളിത്തത്തോടെയാണ് (പി.പി.പി) നടപ്പാക്കുന്നത്. സാമ്പത്തികമായും നിർമ്മാണാനുബന്ധമായും സ്വകാര്യ ഏജൻസികളുടെയോ കമ്പനികളുടെയോ സഹായത്തോടെ സർക്കാരിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമ്പലമുക്ക് - പരുത്തിപ്പാറ റോഡ്, വഴുതക്കാട് - പാങ്ങോട് റോഡുകൾ രണ്ടാംഘട്ടത്തിൽ നവീകരിക്കും. കൂടുതൽ റോഡുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പി.ഡബ്ല്യു.ഡി. സൈക്കിൾ ട്രാക്ക്, വികലാംഗ സൗഹൃദ ഫുട്പാത്ത്, ആധുനിക ബസ് സ്റ്റേഷനുകൾ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നിർമ്മിക്കുമെന്ന് കെ.ആർ.എഫ്.ബി ജനറൽ മാനേജർ സതീഷ് കുമാർ പറഞ്ഞു. ഈ മാസം അവസാനത്തോടെ റോഡുകൾ കണ്ടെത്തി കെ.ആർ.എഫ്.ബിക്ക് കരട് പ്രൊപ്പോസൽ സമർപ്പിക്കാൻ പി.ഡബ്ല്യു.ഡിക്ക് കഴിയുമെന്നും അധികൃതർ അറിയിച്ചു.
'യൂട്ടിലിറ്റി കോറിഡോർ' വന്നേക്കാം
നഗരപാതകളിൽ 'യൂട്ടിലിറ്റി കോറിഡോർ' ഇല്ലാത്തത് ആശങ്കാജനകമാണെന്ന് കെ.ആർ.എഫ്.ബി അധികൃതർ കൂട്ടിച്ചേർത്തു. റോഡിനരികെയും അടിയിലായും സ്ഥാപിച്ചിരിക്കുന്ന ജല അതോറിട്ടികളുടെയും മറ്റ് ഏജൻസികളുടെയും കേബിളുകളിലും പൈപ്പുകളിലും റോഡ് കുഴിക്കാതെ തന്നെ അറ്റകുറ്റപ്പണികൾ നടത്താമെന്നതാണ് 'യൂട്ടിലിറ്റി കോറിഡോറിന്റെ' സവിശേഷത. അറ്റകുറ്റപ്പണികൾക്കായാണ് പലപ്പോഴും റോഡുകൾ കുഴിക്കുന്നത്. കേബിളുകൾ സൂക്ഷിക്കാൻ റോഡിന്റെ മദ്ധ്യത്തിൽ ഒരു യൂട്ടിലിറ്റി ഏരിയാ നിർമ്മിച്ചാൽ അനാവശ്യമായി റോഡ് കുഴിക്കുന്നത് ഒഴിവാക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |