തിരുവനന്തപുരം: പള്ളിക്ക് വസ്തു നൽകാമെന്ന് പറഞ്ഞ് 64 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിയശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് പിടികൂടി. കേശവദാസപുരം മോസ്‌ക് ലെയ്നിൽ വയലരികത്ത് പള്ളിനട പി.എൽ ഹോമിൽ ആർട്സ് സാമുവലിനെയാണ് (40) മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കേശവദാസപുരം സി.എസ്.ഐ രക്ഷാപുരി ചർച്ചിന് തന്റെ കൈവശമുള്ള വസ്തു നൽകാമന്ന് വിശ്വസിപ്പിച്ച് വിവിധ കാലയളവുകളിലായി 64 ലക്ഷം രൂപയാണ് ഇയാൾ കബളിപ്പിച്ചത്. വസ്തു പള്ളിയുടെ പേരിൽ എഴുതി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെ തുടർന്ന് പള്ളി അധികൃതർ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ഒളിവിൽ പോയ ഇയാളെ പൊലീസ് നടത്തിയ ശാസ്ത്രീയമായി അന്വേഷണത്തിലാണ് പിടികൂടിയത്. കോട്ടയത്ത് മാർക്കറ്റിംഗ് മേഖലയിൽ പ്രതി ജോലി ചെയ്യുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥാപനത്തിൽ പൊലീസുദ്യോഗസ്ഥർ മഫ്തിയിൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവായി ജോലിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് പന്ത്രണ്ട് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി ഫീൽഡിൽ നിന്ന് മടങ്ങിവന്ന ഇയാളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതിക്ക് ഈ കേസ് കൂടാതെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ മറ്റൊരു തട്ടിപ്പ് കേസും നിലവിലുണ്ട്.
മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ പി. ഹരിലാലിന്റെ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാദത്ത്, എസ്.സി.പി ഒ. രഞ്ജിത്ത്, സി.പി.ഒമാരായ ബിമൽ മിത്ര, ബിനു, രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |