തിരുവന്തപുരം: ബാർട്ടൺഹിൽ ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിർമ്മിച്ച ഇലക്ട്രിക് കാർ അന്താരാഷ്ട്ര മത്സരത്തിൽ ഒരേ സമയം നേടിയത് രണ്ട് പുരസ്കാരങ്ങൾ. ടെക്‌നോപാർക്ക് ആസ്ഥാനമായ ആക്സിയ ടെക്‌നോളജീസിന്റെ മേൽനോട്ടത്തിൽ നിർമ്മിച്ച കാറാണ് ഇന്തോനേഷ്യയിൽ നടന്ന ഷെൽ ഇക്കോ മാരത്തോണിൽ തിളങ്ങിയത്.
മികച്ച സുരക്ഷയ്ക്കുള്ള ഡുപോണ്ട് രാജ്യാന്തര പുരസ്കാരവും നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചതിനുള്ള പ്രത്യേക പരാമർശവും വിദ്യാർത്ഥികൾ സ്വന്തമാക്കി. മന്ത്രി ഡോ.ആർ.ബിന്ദുവാണ് കണ്ടുപിടിത്തത്തിനുള്ള ഫണ്ടും ഗ്രാൻഡും അനുവദിച്ചത്.
ബാർട്ടൻഹിൽ പ്രിൻസിപ്പൽ ഡോ. ബിജുലാൽ.ഡി, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ.ബിന്ദു കുമാർ, ഫാക്കൽറ്റി അഡ്വൈസർ അനീഷ് കെ.ജോൺ എന്നിവർ വിദ്യാർത്ഥികൾക്ക് മാർഗനിർദേശങ്ങൾ നൽകി. കല്യാണി എസ്.കുമാർ (ലീഡർ), ജി.എസ്.അമൽ കൃഷ്ണൻ, ഹിതിൻ കൃഷ്ണ, അഖിൽ നിഷാദ്, ജോഷ്വിൻ ടി.രാജൻ, പ്രണവ് ബിനുലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ്.ജെ, എ.അർജുൻ, ഗൗതം സായി കൃഷ്ണ, ആരോൺ ക്ലാരൺസ്, ആമി സീസർ, നിയുക്ത ആർ.കൃഷ്ണ, അനന്തു.എ എന്നിവരാണ് ടീം പ്രവേഗയിലെ അംഗങ്ങൾ.
കഠിനപ്രയത്നം വിജയം കണ്ടു
ബാർട്ടൺ ഹില്ലിലെ മെക്കാനിക്കൽ വിഭാഗത്തിലെ 19 വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'പ്രവേഗ' യാണ് 'വണ്ടി' എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് കാർ നിർമ്മിച്ചത്.പത്ത് മാസത്തോളം നീണ്ട പ്രയത്നത്തിലൂടെയാണ് കാറിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. 80 കിലോഗ്രാമുള്ള വാഹനത്തിന് മണിക്കൂറിൽ 27 കിലോമീറ്റർ വരെ വേഗതയുണ്ട്. പുതുമയുള്ള ആശയങ്ങളുള്ള വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ആക്സിയ ടെക്‌നോളജീസ് മുന്നിലുണ്ടാവുമെന്ന് കമ്പനിയുടെ സ്ഥാപക സി.ഇ.ഒ. ജിജിമോൻ ചന്ദ്രൻ പറഞ്ഞു.
പരിസ്ഥിതി സൗഹൃദ കാർ
പി.സി.എം 1- ടെട്രഡെക്നോൾ എന്ന പദാർത്ഥമാണ് ബാറ്ററിയുടെ ചൂട് നിയന്ത്രിക്കുന്നത്. ഡ്രൈവർ ഉറങ്ങിപ്പോകാതിരിക്കാനുള്ള സിസ്റ്റവുമുണ്ട്. പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കളാലാണ് കാർ നിർമ്മിച്ചിരിക്കുന്നത്. ആഴക്കടലിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഭക്ഷിക്കുന്ന കടുവാ സ്രാവുകളുടെ രൂപത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് “വണ്ടി” യുടെ ഡിസൈൻ. ഈടുറപ്പുള്ള അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ത്രീഡി പ്രിന്റ് ചെയ്താണ് കാറിന്റെ ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. പുനരുപയോഗിച്ച തുണിയും ഗ്ലാസ് ഫൈബറും കൊണ്ടാണ് അടിഭാഗം നിർമിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |