തിരൂർ: കന്മനം ചെനയ്ക്കലിലെ പറമ്പിൽ പാടെ വികൃതമായ നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പ്രസവിച്ച ഉടനെ ഉപേക്ഷിച്ചതെന്ന് കരുതുന്ന കുഞ്ഞിന്റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. തല ഉടലിൽ നിന്ന് വേർപെട്ട നിലയിലായിരുന്നു.
കണ്ടമ്പാറ ഇരിങ്ങാവൂർ വളപ്പിൽ സെയ്തലവിയുടെ വീടിന് സമീപത്തുള്ള പറമ്പിലെ കുഴിയിലാണ് ജഡം കണ്ടെത്തിയത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. ഇവിടെ ഉപേക്ഷിക്കപ്പെട്ട മൃതദേഹം നായകൾ കടിച്ച് വികൃതമാക്കിയതാവാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
ജനസാന്ദ്രത കൂടിയ പ്രദേശമാണിവിടം. പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്നയാൾക്കേ ഇവിടെ മൃതദേഹം ഉപേക്ഷിക്കാനാവൂ എന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്തെ ചിലരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ആശുപത്രികളിൽ നിന്നുള്ള വിവരങ്ങളടക്കം ശേഖരിക്കുന്നുണ്ട്. മലപ്പുറത്ത് നിന്നെത്തിയ പൊലീസ് നായ ജഡത്തിന് സമീപത്ത് കണ്ടെത്തിയ വസ്ത്രം മണം പിടിച്ച് 600 മീറ്റർ ദൂരം ഓടി. സയന്റിഫിക്ക് വിദഗ്ദ്ധരും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ്, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ. ബിജു, താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടൻ എന്നിവരും സംഭവസ്ഥലത്തെത്തി. കൽപ്പകഞ്ചേരി എസ്.ഐ. ജലീൽ കറുത്തേടത്തിനാണ് അന്വേഷണ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |