വടക്കാഞ്ചേരി: ചേലക്കര വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളി വെട്ടേറ്റ് മരിച്ചു. വാഴാലിപ്പാടം സ്വദേശി വാസുദേവൻ (56) ആണ് മരിച്ചത്. പ്രദേശവാസിയായ ജയൻ എന്നയാൾക്കും വെട്ടേറ്റു. തലയ്ക്കും നെഞ്ചിനും വെട്ടേറ്റ ജയനെ തൃശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോഡ്രൈവറായ ജയൻ റോഡിലൂടെ മാടുകളുമായി വരുമ്പോഴാണ് വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ ഭാരതപ്പുഴയുടെ തീരത്തുള്ള തെങ്ങിൻതോട്ടത്തിൽ വച്ചാണ് വാസുദേവനെ വെട്ടിയത്. കള്ളു ചെത്താനായി എത്തിയതായിരുന്നു വാസുദേവൻ. സഹപ്രവർത്തകനായ വാഴാലിക്കാവ് സ്വദേശി ഗിരീഷ് എന്നയാളാണ് വെട്ടിയത്. കള്ള് ചെത്താനുപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചു തന്നെ വാസുദേവൻ മരിച്ചു. വാസുദേവന്റെ കഴുത്തറ്റ നിലയിലാണ്. കള്ള് ചെത്താനായാണ് ഒരേ പറമ്പിൽ രണ്ടു പേരും ഒരുമിച്ചെത്തിയത്. വാക്കു തർക്കവും മുൻ വൈരാഗ്യവുമാകാം കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. സംഭവത്തിനുശേഷം ഗിരീഷ് ഒളിവിലാണ്. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചെറുതുരുത്തി പൊലീസും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |