തളിപ്പറമ്പ്: ജുവലറിയിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ ഒരു യുവതി കൂടി അറസ്റ്രിൽ. ബസ് സ്റ്റാൻഡിന് സമീപമുള്ള അറ്റ്ലസ് ജുവലറിയിൽ നിന്ന് മൂന്ന് പവന്റെ സ്വർണ വളകൾ തട്ടിയെടുത്ത കേസിൽ തമിഴ്നാട് പുത്തങ്കിര സ്വദേശിനി അലുമേലു (40)ആണ് പിടിയിലായത്. കൊലപാതകം ഉൾപ്പെടെ 11 കേസുകളിൽ പ്രതിയാണ് അലുമേലുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ നവംബർ ഒമ്പതിന് വൈകുന്നേരം 6.30ഓടെയാണ് ജുവലറിയിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന എത്തിയ രണ്ട് യുവതികൾ ഒരു പവൻ വീതം തൂക്കംവരുന്ന മൂന്ന് വളകൾ തട്ടിയെടുത്ത് സ്ഥലംവിട്ടത്. ഇവരെ കൊയിലാണ്ടിയിലെ ഒരു ജുവലറിയിൽ തട്ടിപ്പിന് ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇവരെ കൂടാതെ സംഘത്തിൽ മറ്റൊരു യുവതി കൂടിയുണ്ടെന്ന വിവരവും ലഭിച്ചു. തളിപ്പറമ്പിൽ മോഷണം നടക്കുമ്പോൾ ഈ യുവതി ജുവലറിക്ക് പുറത്ത് നിൽക്കുകയായിരുന്നു.
നവംബർ പത്തിന് തന്നെ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ കനിമൊഴി, സുധ എന്നിവർ പിടിയിലായെങ്കിലും അലുമേലു രക്ഷപ്പെടുകയായിരുന്നു. ഇവർ മോഷണ കേസിൽ സേലം പൊലീസിന്റെ പിടിയിലായിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രൊഡക്ഷൻ വാറണ്ടുമായി തളിപ്പറമ്പ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തളിപ്പറമ്പിൽ നിന്ന് തട്ടിയെടുത്ത വളകൾ അടങ്ങിയ ബാഗ് കൊയിലാണ്ടിയിൽ പൊലീസ് പിടിയിലാകാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഉപേക്ഷിച്ചുവെന്ന മൊഴിയാണ് ഇവർ പൊലീസിന് നല്കിയിരിക്കുന്നത്. 2012ൽ തമിഴ്നാട് ഉത്തംഗരൈയിൽ കവർച്ചക്കിടയിൽ കൊല നടത്തിയ കേസിലും അലുമേലു പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |