തിരുവനന്തപുംരം: വിഴിഞ്ഞം തുറമുഖ കവാടത്തിലും പരിസരപ്രദേശങ്ങളിലുമായി 113 ദിവസം നീണ്ടുനിന്ന ക്രമസമാധാന പാലനത്തിൽ നിന്ന് ഇടവേള ലഭിച്ച ആശ്വാസത്തിലാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ച് 27 ദിവസത്തിന് ശേഷമാണ് മുല്ലൂരിൽ സമരപ്പന്തൽ ഉയർന്നത്. സമരം ഒത്തുതീർന്നതിന്റെ സന്തോഷമുണ്ടെങ്കിലും സ്റ്റേഷൻ ആക്രമണത്തിൽ ഒരാൾക്കെതിരെ പോലും കേസെടുക്കാത്തതിൽ അമർഷമുണ്ട് പലർക്കും. സമരം അവസാനിക്കാൻ തങ്ങൾ ബലിയാടായെന്നും നഷ്‌ടം സംഭവിച്ചത് പൊലീസിനാണെന്നുമാണ് ആക്ഷേപം. അന്യജില്ലകളിൽ നിന്നും മറ്റ് സ്റ്റേഷനുകളിൽ നിന്നും എത്തിയവർ മടങ്ങിത്തുടങ്ങി. സങ്കീർണവും പ്രകോപന സാദ്ധ്യതയുമുള്ള പ്രദേശമായിട്ടും ഇത്രയും ദിവസം പൊലീസ് പാലിച്ച സംയമനമാണ് വലിയ പ്രശ്‌നങ്ങൾ ഒഴിവാകുന്നതിന് സഹായകമായത്.
തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിൽ വരുന്ന ജില്ലയിലെ പ്രധാന പൊലീസ് സ്റ്റേഷനുകളിൽ ഒന്നാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ. ലത്തീൻ അതിരൂപത സമരം ആരംഭിച്ച അന്നുമുതൽ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയും എസ്.ഐ സമ്പത്ത് കൃഷ്‌ണനും സംഘവും ക്രമസമാധാന ചുമതലകളിൽ സജീവമായിരുന്നു.ചെറുതും വലുതുമായ നിരവധി സംഘർഷങ്ങൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കുമാണ് പദ്ധതിപ്രദേശം വേദിയായത്.
തുറമുഖ വിരുദ്ധ സമരം സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും താളം തെറ്റിച്ചു. ഒരുവശത്ത് തുറമുഖ സമരത്തിന്റെ ക്രമസമാധാനപാലനവും മറുവശത്ത് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യുന്ന മറ്റ് കേസുകളുടെ അന്വേഷണവുമായി പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം ഒരു വിധമാണ് മുന്നോട്ട് പോയത്. നല്ലൊരു ജീപ്പ് പോലും പൊലീസ് സ്റ്റേഷനിൽ സ്വന്തമായില്ലായിരുന്നു.
സമരം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് വിഴിഞ്ഞത്ത് കൂടുതൽ പൊലീസ് സംഘത്തെ നിയോഗിച്ചത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള നീക്കങ്ങൾ.സ്ഥലത്ത് ഒരുസംഘർഷവുമുണ്ടാകാതെ നോക്കുക എന്നതായിരുന്നു സമരകാലത്ത് ഉടനീളം ലക്ഷ്യം.പലപ്പോഴും സമരക്കാർ പ്രകോപിതരായെങ്കിലും പൊലീസ് തങ്ങളുടെ ഭാഗത്തു നിന്ന് കൂടുതൽ പ്രകോപനമുണ്ടാകാതെ ശ്രദ്ധിച്ചു. സ്റ്റേഷൻ ആക്രമണ സമയത്ത് മാത്രമാണ് പൊലീസ് തിരിച്ചടിച്ചത്. അപ്പോഴും ആക്രമണം കലാപത്തിലേക്ക് പടരാതിരിക്കാൻ ഏറെ പണിപ്പെട്ടു.
അവശ്യഘട്ടങ്ങളിൽ വിഴിഞ്ഞം മേഖലയെക്കുറിച്ച് കൂടുതൽ ധാരണയുള്ള, മുമ്പ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും ഇവിടേക്ക് നിയോഗിച്ചു. സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്നും തിരുവനന്തപുരം റൂറലിൽ നിന്നും പൊലീസിനെ വിന്യസിച്ചു.അവസാനഘട്ടത്തിൽ അയൽ ജില്ലകളിൽ നിന്നും പൊലീസുകാരെത്തി. വിവിധ പൊലീസ് ബറ്റാലിയനുകളിൽ നിന്നായി വനിതകൾ ഉൾപ്പെടെ 1,500 പൊലീസുകാരെ വരെ ക്രമസമാധാന പാലനത്തിന് നിയോഗിച്ച ദിവസങ്ങൾ വരെയുണ്ടായി.
ആഗസ്റ്റ് 16നാണ് ലത്തീൻ അതിരൂപതയുടെ സമരം മുല്ലൂരിലെ തുറമുഖ കവാടത്തിൽ ആരംഭിച്ചത്
അന്നുമുതൽ ഇന്നുവരെ 197 കേസുകളാണ് വിഴിഞ്ഞം പൊലീസ് സമരക്കാർക്കെതിരെ രജിസ്റ്റർ ചെയ്‌തത്
ഇതിൽ 18 കേസ് തുറമുഖ അനുകൂലികൾ നടത്തിയ സമരത്തിനെതിരെയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |